Kerala News

സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്തത് നിയമപ്രകാരമെന്ന് ഹൈക്കോടതി

കൊച്ചി: തൃശൂരില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനെതിരായ സിപിഎമ്മിന്റെ ഹര്‍ജി തള്ളികൊണ്ടാണ് കോടതി തീരുമാനം.

ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഎമ്മിന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച ഒരു കോടി രൂപയാണ് ആദായനികുതി വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 4.81 കോടി രൂപയുണ്ടായ അക്കൗണ്ടില്‍ നിന്ന് വലിയ തുക തെരഞ്ഞെടുപ്പ് സമയത്ത് പിന്‍വലിച്ചതിനാല്‍ ആദായനികുതി വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടി ഉണ്ടായത്.

ബാങ്ക് ഐടി വിഭാഗത്തെ വിവരം അറിയിച്ചതിന് ശേഷം അക്കൗണ്ടുകള്‍ പരിശോധിച്ച് പണം പിടിച്ചെടുത്തതായും അതോടൊപ്പം അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിച്ചതായും കോടതി രേഖപ്പെടുത്തി. തൃശൂർ മുന്‍ സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസാണ് കോടതിയെ സമീപിച്ചത്.

നിബന്ധനകളുടെ അടിസ്ഥാനത്തിലായാണ് എല്ലാ നടപടികളും ഉണ്ടായതെന്നും, പരിശോധനയും പണം പിടിച്ചെടുക്കലും നിയമപരമാണെന്നും കോടതി വ്യക്തമാക്കി. അക്കൗണ്ട് മരവിപ്പിച്ചാല്‍ സാധാരണ നിലയില്‍ 60 ദിവസത്തിന് ശേഷം അക്കൗണ്ട് മരവിപ്പിച്ചത് കാന്‍സലാകും. അതിനാല്‍ ഈ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *