നഗരത്തിൽ വര്‍ഷക്കാലത്ത് ദുരിതം വിതയ്ക്കുന്ന വെള്ളക്കെട്ട് ദുരന്ത നിവാരണത്തിനുള്ള നിർദ്ദേശങ്ങൾ സമർപ്പിയ്ക്കാൻ, തൃശ്ശൂരിൽ നിന്നുള്ള ലോകസഭാംഗവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി ചുമതലപ്പെടുത്തിയ ഡോ കെ ജി പത്മകുമാറിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം തൃശ്ശൂരിൽ വെള്ളപൊക്കത്തിനു അടിസ്ഥാനമായ സ്ഥലങ്ങൾ സന്ദർശനം നടത്തി. ജൂൺ 17ന് പെരിങ്ങാവ് ഗാന്ധി നഗർ റെസിഡൻസ് അസ്സോസിയേഷൻ ഹാളിൽ ജനപ്രതിനിധികളും പ്രശ്ന ബാധിതരുമായി നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് സംഘത്തിൻ്റെ സ്ഥല സന്ദർശനം. താണിക്കുടം പുഴയും കുണ്ടുവാറ തോടും കോർപ്പറേഷൻ കനാലും (ഗിരിജ തോട്) പഞ്ചിയ്ക്കൽ തോടും പുഴയ്ക്കൽ പ്രദേശവും സന്ദർശിച്ച സംഘം സുഗമമായ നീരൊഴുക്കിനുള്ള സാധ്യതകളാണ് ആരാഞ്ഞത്. വിവിധയിടങ്ങളിലെ നീരൊഴുക്ക് അളക്കുകയും ജലത്തിൻ്റെ സാമ്പിളുകൾ ശേഖരിയ്ക്കുകയും ചെയ്തിട്ടുണ്ട്. വിവരങ്ങളുടെ വിശദമായ അപഗ്രഥനത്തിന് ശേഷം റിപ്പോർട്ട് തയ്യാറാക്കി സമർപ്പിയ്ക്കുമെന്ന് ഡോ കെ ജി പത്മകുമാർ അറിയിച്ചു.
കൗണ്‍സിലര്‍മാരായ പൂര്‍ണ്ണിമ സുരേഷ്, എന്‍.വി.രാധികയ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി.ഗോപാലകൃഷ്ണൻ, കേന്ദ്ര മന്ത്രിയുടെ പ്രതിനിധികളായ രാജേഷ് നായർ, , നിമ വിനോദ്, ദിനേഷ്‌കുമാർ കരിപ്പേരിൽ, ശ്രീജി വി മോഹൻ, വിവിധ റെസിഡൻസ് അസ്സോസിയേഷൻ ഭാരവാഹികളും, വെള്ളപ്പൊക്ക ബാധിത സ്ഥലങ്ങൾ സന്ദർശിച്ചു.





