കോട്ടയം: കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്ക്കൂൾ ഈ വർഷം തന്നെ സ്പോർട്സ് സ്കൂളാക്കി മാറ്റുമെന്നു സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. 3.70 കോടി രൂപ മുടക്കി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനവും പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
അതല്റ്റിക് ട്രാക്ക്, മൾട്ടിലെവൻ ജിംനേഷ്യം, വോളിബോൾ-ബാസ്കറ്റ് ബോൾ കോർട്ട്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലുകൾ എന്നീ സൗകര്യങ്ങളോടു കൂടിയ സ്പോർട്സ് സ്കൂളായിരിക്കും ഒരുങ്ങുക എന്നും ഡോ. എൻ. ജയരാജ് പറഞ്ഞു. കാഞ്ഞിരപ്പള്ളിയുടെ കായികപൈതൃകത്തെ തിരിച്ചുകൊണ്ടുവരുന്നാതായിരിക്കും സ്പോർട്സ് സ്കൂൾ എന്നും ഡോ. എൻ. ജയരാജ് പറഞ്ഞു.
നബാർഡ് ഫണ്ട് രണ്ട്കോടി രൂപയും എം.എൽ.എ കൂടിയായ ഡോ.എൻ ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നു 1.70 കോടി രൂപയും ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം.
15000 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് കെട്ടിടം നിർമാണം പൂർത്തീകരിച്ചത്.ഏഴ് ക്ളാസ് മുറികൾ, ഒരു ഹാൾ, ഐ.ടി ലാബ്, ഓഫീസ് മുറി , ലൈബ്രറി,അടുക്കള, രണ്ട് സ്റ്റോർ റൂം, അഞ്ച് ശൗചാലയം എന്നീ സൗകര്യങ്ങളോടെയാണ് സ്കൂൾ കെട്ടിടം നിർമിച്ചിരിക്കുന്നത്.





