ന്യൂഡൽഹി: രാജ്യം ഗുരുതരമായ ആശങ്കകളിൽ കഴിയുന്ന ഘട്ടത്തിൽ, ഇന്ത്യ–അമേരിക്ക ഇടക്കാല വ്യാപാര കരാറിനെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച കുറിപ്പ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ‘ഇന്ത്യയ്ക്കും അമേരിക്കയ്ക്കും സന്തോഷവാർത്ത’ എന്ന തലക്കെട്ടോടെയാണ് മോദി കരാറിന്റെ വിശദാംശങ്ങൾ പങ്കുവച്ചത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഈ കരാർ ഒരു നിർണ്ണായക നാഴികക്കല്ലാണെന്ന് മോദി അവകാശപ്പെട്ടു. ഇന്ത്യയുമായുള്ള ബന്ധത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാണിക്കുന്ന വ്യക്തിപരമായ താൽപ്പര്യത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങൾക്കിടയിലെ വിശ്വാസവും ആഴത്തിലുള്ള പങ്കാളിത്തവുമാണ് പുതിയ കരാറിലൂടെ പ്രതിഫലിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ, ഈ വ്യാപാര കരാർ അമേരിക്കൻ സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്ക് മുന്നിൽ മോദി സർക്കാർ പൂർണമായി കീഴടങ്ങുന്നതാണെന്ന് വിമർശകർ ആരോപിക്കുന്നു. കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.





