Kerala News

മകളുടെ രാത്രിസഞ്ചാരത്തെ തുടര്‍ന്ന് കൊലപാതകം: അച്ഛന് പിന്നാലെ അമ്മയും അമ്മാവനും അറസ്റ്റില്‍

ആലപ്പുഴ: മാരാരിക്കുളം ഓമനപ്പുഴയില്‍ സ്വന്തം മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ ജോസ്മോന്‍ കഴിഞ്ഞദിവസം പിടിയിലായതിന് പിന്നാലെ, അമ്മ ജെസിയും അമ്മാവന്‍ അലോഷ്യസും ഇനി പൊലീസിന്റെ പിടിയിലായി. എയ്ഞ്ചല്‍ ജാസ്മിന് (26) എന്ന യുവതിയാണ് കുടുംബാംഗങ്ങളുടെ സംയുക്ത നീക്കത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.

തൊട്ടടുത്ത് താമസിക്കുന്ന ആളുകള്‍ എയ്ഞ്ചലിന്റെ രാത്രിസഞ്ചാരത്തെ കുറിച്ച് മോശമായി സംസാരിച്ചതിനെത്തുടര്‍ന്ന്, ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ ശേഷം അവളെ ശകാരിച്ച ജോസ്മോനും, തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍ എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്ത് ഉപയോഗിച്ച് ഞെരിച്ചുവെന്ന് പൊലീസ് പറഞ്ഞു. അമ്മ ജെസിയും ആ സമയത്ത് കൈ പിടിച്ചുവെച്ച് സംഭവത്തില്‍ പങ്കാളിയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അമ്മാവന്‍ അലോഷ്യസ് കൊലപാതക വിവരം മറച്ചുവെച്ചതിനാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ഉപയോഗിച്ച തോര്‍ത്ത് വീടിനോട് ചേര്‍ന്ന ഷെഡിന്റെ മേല്‍വശത്ത് നിന്ന് പൊലീസ് കണ്ടെത്തി.

കൊലപാതകത്തിനുശേഷം ഭയന്ന് കുടുംബം പുലര്‍ച്ചെവരെ സംഭവ വിവരം മറച്ചുവെച്ചിരുന്നു. രാവിലെ മകളെ വിളിച്ചിട്ടും ഉത്തരം ലഭിക്കാതെ കരയുന്ന മാതാപിതാക്കളെ കണ്ട അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മണ്ണഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ടോള്‍സണ്‍ പി. ജോസഫ് നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവവിവരങ്ങള്‍ പുറത്ത് വന്നത്.

ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനായിരുന്ന എയ്ഞ്ചല്‍, ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ ആറുമാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. രാത്രി 9ന് സ്‌കൂട്ടറില്‍ പുറത്ത് പോയ എയ്ഞ്ചല്‍ പത്തരയോടെ തിരിച്ചെത്തുകയായിരുന്നു. പിന്നീട് വീട്ടില്‍ വച്ചായിരുന്നു കൊലപാതകം നടന്നത്.

പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തുമ്പോള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് ചെട്ടികാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. മണ്ണഞ്ചേരി പൊലീസ് നടത്തിയ പരിശോധനയില്‍ കഴുത്തിലെ പാട് ശ്രദ്ധയില്‍പെട്ടതോടെയാണ് കൊലപാതകമാണെന്ന സംശയം തോന്നിയത്. തുടര്‍ന്നു ഫ്രാന്‍സിസിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ കൊലപാതകമാണെന്നു സമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *