India News

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണമില്ല; ടിവികെയ്ക്കും തമിഴ്‌നാട് സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ചെന്നൈ:  കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ദേശീയ മക്കള്‍ ശക്തി കക്ഷിയുടേത് ഉള്‍പ്പെടെ രണ്ട് ഹര്‍ജികളാണ്, മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതി രാഷ്ട്രീയ താല്‍പ്പര്യം വെച്ചുള്ളതാണെന്നും, ഹര്‍ജിക്കാര്‍ക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ എം ദണ്ഡപാണി, എം ജോതിരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

റാലിയില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാതിരുന്നതിന് വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയെ വിമര്‍ശിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാതിരുന്നത് എന്തുകൊണ്ടാണ്?. അച്ചടക്കമില്ലാത്തവരെ നിയന്ത്രിക്കേണ്ടേ?. പ്രവര്‍ത്തകര്‍ക്ക് വെള്ളവും ശുചിമുറികളും, പാര്‍ക്കിങ് സൗകര്യങ്ങളും ഒരുക്കേണ്ടത് പാര്‍ട്ടികളാണെന്നും കോടതി അഭിപ്രായപ്പെട്ടു. ദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാറിനെയും കോടതി വിമര്‍ശിച്ചു. ഏതു പാര്‍ട്ടിക്കാരാണെങ്കിലും, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലേയെന്ന് കോടതി ചോദിച്ചു.

കരൂര്‍ റാലിക്ക് എന്തടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്ന് കോടതി ചോദിച്ചു. റാലിക്ക് അനുമതി നല്‍കിയത് സംസ്ഥാന ഹൈവേ വകുപ്പാണോ അതോ നാഷണല്‍ ഹൈവേ അതോറിറ്റിയാണോയെന്നും കോടതി ആരാഞ്ഞു. പൊതുജനങ്ങളെ യോഗത്തില്‍ പങ്കെടുക്കാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ല. എന്നാല്‍ അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. സംസ്ഥാനത്തിന്റെ സുരക്ഷാ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കണം. പൊതുജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

തമിഴ്‌നാട്ടില്‍ പാതയോരങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുയോഗങ്ങളോ റാലികളോ നടത്തുന്നതിന്, പൊതു മാര്‍ഗനിര്‍ദേശം രൂപീകരിക്കുന്നതുവരെ, ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അത്തരം പരിപാടികള്‍ നടത്താന്‍ അനുമതി നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശം കോടതി രേഖപ്പെടുത്തിക്കൊണ്ട് തീര്‍പ്പാക്കി. ധനസഹായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദുരന്തത്തില്‍ പരിക്കേറ്റയാള്‍ നല്‍കിയ ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി അറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *