ന്യൂഡല്‍ഹി: ദേശീയഗീതമായ വന്ദേമാതരം 100 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍, രാജ്യം അടിയന്തരാവസ്ഥയുടെ ബന്ധനത്തിലായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്സഭയില്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്ദേമാതരം 50 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യ കോളനി ഭരണത്തിന് കീഴിലായിരുന്നുവെന്ന് മോദി ഓര്‍മ്മിപ്പിച്ചു.’വന്ദേ മാതരം 50 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ രാജ്യം കോളനി ഭരണത്തിന് കീഴിലായിരുന്നു. 100-ാം വാര്‍ഷികത്തില്‍ രാജ്യം അടിയന്തരാവസ്ഥയ്ക്ക് കീഴിലായിരുന്നു’ അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമരകാലത്ത് വന്ദേമാതരം എന്ന മന്ത്രം രാജ്യത്തിന് മുഴുവന്‍ ശക്തിയും പ്രചോദനവും നല്‍കിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ആ മന്ത്രം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജ്ജം പകരുകയും പ്രചോദിപ്പിക്കുകയും ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വഴി കാണിച്ചു. വന്ദേ മാതരം 150 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ ചരിത്രപരമായ സന്ദര്‍ഭത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയുന്നത് നമുക്ക് അഭിമാനകരമാണ്,’ അദ്ദേഹം പറഞ്ഞു.
‘വന്ദേ മാതരം 100 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍, രാജ്യം അടിയന്തരാവസ്ഥയുടെ ബന്ധനത്തിലായിരുന്നു. അക്കാലത്ത്, ഭരണഘടനയെ ഞെക്കിക്കൊല്ലുകയും രാജ്യസ്നേഹത്തിനായി പോരാടിയവരെ തടവറയ്ക്കുള്ളില്‍ ബന്ധിക്കുകയും ചെയ്തു. ഇന്ത്യാ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായിരുന്നു അടിയന്തരാവസ്ഥ. വന്ദേ മാതരത്തിന്റെ മഹത്വം പുനഃസ്ഥാപിക്കാന്‍ ഇപ്പോള്‍ നമുക്ക് അവസരം ലഭിച്ചിരിക്കുന്നു. ഈ അവസരം കൈവിട്ടുപോകാന്‍ അനുവദിക്കരുത്’ മോദി പറഞ്ഞു.
വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം മുന്‍നിര്‍ത്തിയുള്ള പ്രത്യേക ചര്‍ച്ചയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുടക്കമിട്ടത്. വന്ദേമാതരത്തിന്റെ ചരിത്രപ്രാധാന്യവും, സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ അത് ചെലുത്തിയ സ്വാധീനവും, ഗാനവുമായി ബന്ധപ്പെട്ട അധികമാരും അറിയാത്ത വസ്തുതകളും പാര്‍ലമെന്റ് വിശദമായി ചര്‍ച്ച ചെയ്യും
ആഭ്യന്തരമന്ത്രി അമിത്ഷാ, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ലോക്‌സഭയില്‍ മൂന്ന് മണിക്കൂറും രാജ്യസഭയില്‍ എഴുമണിക്കൂറുമായി ഈ വിഷയത്തില്‍ പത്തുമണിക്കൂര്‍ ചര്‍ച്ച നടക്കും. ലോക്‌സഭയില്‍ പ്രധാനമന്ത്രിയെ കൂടാതെ രാജ്‌നാഥ് സിങും രാജ്യസഭയില്‍ അമിത് ഷായും ജെപി നഡ്ഡയും ചര്‍ച്ചയ്ക്ക് നേതൃത്വംനല്‍കും. പ്രതിപക്ഷത്തുനിന്ന് ഗൗരവ് ഗോഗോയി, പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ സംസാരിക്കും.
‘ജനാധിപത്യത്തിന്റെ ക്ഷേത്രമായ പാര്‍ലമെന്റില്‍ വന്ദേമാതരം ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ എവിടെയാണ് ചര്‍ച്ച ചെയ്യുക? ചിലര്‍ വന്ദേമാതരത്തെ അംഗീകരിക്കുന്നില്ല, മറിച്ച് ബാബറി മസ്ജിദിനെയാണ് സ്വീകരിക്കുന്നത്. വന്ദേമാതരം ഇന്ത്യയുടെ പൈതൃകമാണ്, അത് ചര്‍ച്ച ചെയ്യപ്പെടണം.’ ചര്‍ച്ചയ്ക്ക് മുന്‍പായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. ‘വര്‍ഷങ്ങള്‍ക്ക് ശേഷം, രബീന്ദ്രനാഥ ടാഗോര്‍ എഴുതിയ വന്ദേമാതരം അഭിമാനത്തോടെ ആഘോഷിക്കുന്നതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. വന്ദേമാതരം ജനങ്ങള്‍ക്കിടയില്‍ അഭിമാനവും ദേശസ്നേഹവും വളര്‍ത്തുന്നുവെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്…’ ചര്‍ച്ചയ്ക്ക് മുന്‍പായി രാജ്യസഭാംഗം ഉജ്ജ്വല്‍ നികം പറഞ്ഞു.
‘വന്ദേമാതരം ഒരോ ഇന്ത്യക്കാരനും വൈകാരികവും ദേശസ്‌നേഹവുമാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് ക്രെഡിറ്റ് അവകാശപ്പെടാന്‍ കഴിയുമെങ്കില്‍ അത് കോണ്‍ഗ്രസിനാണ്, അന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെയും പാര്‍ട്ടിയുടെയും കൂട്ടായ പരിശ്രമവും തീരുമാനവുമാണ്. വന്ദേമാതരം സ്വാതന്ത്ര്യ സമരവുമായി അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നു, അതിനെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ്’ ചര്‍ച്ചയ്ക്ക് മുന്‍പായി എംപി ജെബി മേത്തര്‍ പറഞ്ഞു.





