Kerala News

എം കെ വര്‍ഗീസ് തൃശൂര്‍ കോര്‍പ്പറേഷന്റെ പടിയിറങ്ങുന്നു

തൃശൂര്‍: മേയര്‍ എംകെ വര്‍ഗീസ് ഇന്ന് തൃശൂര്‍ കോര്‍പ്പറേഷന്റെ പടിയിറങ്ങുന്നു. വൈകീട്ട് നാലിനാണ് അഞ്ചുവര്‍ഷം താന്‍ ചുക്കാന്‍ പിടിച്ച തൃശൂര്‍ കോര്‍പ്പറേഷനില്‍ നിന്നും അദ്ദേഹം ഇറങ്ങുക. തൃശൂര്‍ കണ്ട ഒമ്പതു മേയര്‍മാരില്‍ ഏറ്റവും ഭാഗ്യവാന്‍ എന്ന വിശേഷണമാണ് വര്‍ഗീസിനുള്ളത്.

മുന്‍ സൈനികന്‍ കൂടിയായ വര്‍ഗീസ് കോണ്‍ഗ്രസ്സുകാരനാണ്. രണ്ടു തവണ കൗണ്‍സിലറാവുകയും ചെയ്തിരുന്നു. 2020ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നെട്ടിശേരിയില്‍ നിന്നും സ്വതന്ത്രനായി വിജയിച്ചെത്തിയ വര്‍ഗീസ് അപ്രതീക്ഷിതമായി മേയര്‍ ആകുകയായിരുന്നു.

എല്‍ഡിഎഫും യുഡിഎഫും 24 സീറ്റുകളോടെ ഒപ്പത്തിനൊപ്പം വന്നതോടെ വര്‍ഗീസിന്റെ തീരുമാനം നിര്‍ണ്ണായകമായി. ഇതോടെ വര്‍ഗീസിനെ മേയറാക്കാന്‍ സമ്മതിച്ച് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച സ്വന്തമാക്കുകയായിരുന്നു. രണ്ടരവര്‍ഷം എന്നു പറഞ്ഞാണ് മേയര്‍ പദവിയില്‍ ഭരണം ആരംഭിച്ചതെങ്കിലും, ഭാഗ്യം വീണ്ടും വര്‍ഗീസിന്റെ തുണയ്ക്കെത്തുകയായിരുന്നു.

പുല്ലഴി ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടതോടെയാണ് വര്‍ഗീസ് ചോദ്യംചെയ്യപ്പെടാത്ത മേയറായി മാറിയത്. വിവാദങ്ങളുടെ കൂട്ടുകാരനായും വര്‍ഗീസ് അഞ്ചുവര്‍ഷം മാധ്യമങ്ങളില്‍ നിറഞ്ഞു. പൊലീസുകാര്‍ തന്നെ സല്യൂട്ട് ചെയ്യണം എന്നതു മുതല്‍ സുരേഷ്ഗോപിയെ വാനോളം പുകഴ്ത്തിയതു വരെയുള്ള വിവാദങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ആകാശപ്പാത മുതല്‍ ഐഎം വിജയന്‍ സ്പോര്‍ട്ട്സ് കോംപ്ലക്സ് വരെയുള്ള വികസന നേട്ടങ്ങളും പടിയിറങ്ങുമ്പോള്‍ എം കെ വര്‍ഗീസിന് പറയാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *