പരാതികളില്ലാതെ കലോത്സവം സംഘടിപ്പിക്കാനായതായി റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. സംസ്ഥാന സ്കൂൾ കലോത്സവം സമാപന സമേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്വ കലോത്സവമെന്നത് ചൂരലെടുത്ത് കുട്ടികളെ പഠിപ്പിക്കാനുള്ള മുദ്രാവാക്യമല്ലെന്നും അത് സംഘാടകർ മുതൽ കാണികൾ വരെ ഒരു ജീവിത വ്രതമായി ഏറ്റെടുക്കേണ്ട ഒന്നാണെന്ന് അഞ്ചു നാൾ നീണ്ടു നിന്ന കലോത്സവം നമ്മെ പഠിപ്പിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. മാനവികതയ്ക്ക് മുന്നിൽ തുറക്കാത്ത വാതിലുകളും മാറാത്ത നിയമങ്ങളുമില്ലെന്നു തെളിയിച്ചു കൊണ്ട് കലോത്സവ ചരിത്രത്തിൽ ആദ്യമായി സ്വന്തം വീട്ടിലിരുന്ന് ഹൈസ്കൂൾ അറബിക് പോസ്റ്റർ ഡിസൈനിങ് മത്സരത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടാൻ സിയ ഫാത്തിമക്ക് അവസരം നൽകിയതിലൂടെ പുതിയ അധ്യായം കുറിക്കുകയാണെന്നും ആൺകുട്ടികളുടെ ഭരതനാട്യം മത്സരത്തിൽ നാല് തവണ എ ഗ്രേഡ് നേടിയ കാസർഗോഡ് ആദിവാസി ഊരിൽ നിന്നും എത്തിയ സച്ചുവിന് വീടില്ല എന്ന് മനസ്സിലാക്കി സർക്കാർ വീട് വെച്ച് നൽകുന്നതിന് തീരുമാനം എടുത്തത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.





