Kerala News

സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം; ഇന്ന് അടിയന്തര ചികിത്സ മാത്രം

കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും. ഒപി ബഹിഷ്‌കരണത്തോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നടത്തില്ല. ശമ്പള പരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവെയ്ക്കുന്നത് അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ പെന്‍ഷന്‍ സീലിങ് കേന്ദ്രനിരക്കില്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

സമരത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് ധര്‍ണയും സത്യഗ്രഹവും ഇന്ന് നടക്കും.രാവിലെ പത്തുമണിക്കാണ് ധര്‍ണ ആരംഭിക്കുക. ഡോക്ടര്‍മാര്‍ നേരത്തെ ഉന്നയിച്ച പരാതികളില്‍ പരിഹാരം കാണാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കെജിഎംസിടിഎ യുടെ നേതൃത്വത്തിലുളള പ്രതിഷേധ ധര്‍ണ. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തുടര്‍നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണത്തോടൊപ്പം അനിശ്ചിതകാലത്തേക്ക് ഒ.പി. ബഹിഷ്‌കരിക്കും. ഫെബ്രുവരി ഒമ്പത് മുതല്‍ അനിശ്ചിതകാല അധ്യാപനവും ഒ.പി. ബഹിഷ്‌കരണവും തുടരുന്നതിനോടൊപ്പം അനിശ്ചിതകാലത്തേക്ക് അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തും. ഫെബ്രുവരി 11 മുതല്‍ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികള്‍ ബഹിഷ്‌കരിക്കുമെന്നും കെജിഎംസിടിഎ സംസ്ഥാന സമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *