ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കാന്റിനില്‍ തീപ്പിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു സന്ദര്‍ശനം നടത്തി. സ്ഥിതിഗതികള്‍ വിലയിരുത്തി. ഭാഗികമായി കത്തിനശിച്ച കാന്റിന്‍ പൂര്‍വ്വ സ്ഥിതിയിലെത്താന്‍ ആഴ്ച്ചകള്‍ വേണമെന്നിരിക്കെ രോഗികള്‍ക്കും കൂട്ടിരിപ്പുക്കാര്‍ക്കും ബുദ്ധിമുട്ടില്ലാതെ ഭക്ഷണവിതരണം നടത്തുന്നതിനായി ആശുപത്രിയുടെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗത്തിന് സമീപം താല്‍ക്കാലിക കാന്റിന്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച്ച പുലര്‍ച്ചേ 1.15 ഓടെയാണ് ജനറല്‍ ആശുപത്രി കാന്റിനിന്റെ മുകള്‍ ഭാഗത്ത് നിന്നും തീ പടര്‍ന്നത്. ഉടന്‍ തന്നെ ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കാന്റിനിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടി തെറിക്കാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.





