കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആദ്യവാരം കേരളത്തിലെത്തുന്നു. മാർച്ച് 6-ന് കൊച്ചിയിലെത്തുന്ന അദ്ദേഹം എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായുള്ള വികസനരേഖയും പ്രകടനപത്രികയും അദ്ദേഹം പുറത്തിറക്കും.
സന്ദർശനത്തിന്റെ ഭാഗമായി വിവിധ സാമുദായിക നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രത്യേകിച്ച് ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായുള്ള സംവാദത്തിന് ബിജെപി നേതൃത്വം പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. കേരളത്തിലെ സാമുദായിക സമവാക്യങ്ങളിൽ മാറ്റം സൃഷ്ടിച്ച് കൂടുതൽ പിന്തുണ നേടാനാണ് പാർട്ടിയുടെ നീക്കം.
ഇത്തവണ കുറഞ്ഞത് 30 സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെ ശക്തമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. പ്രവർത്തകർക്കും പിന്തുണക്കാർക്കും ആവേശം പകരാൻ കൊച്ചിയിൽ വിപുലമായ പൊതു സമ്മേളനവും സംഘടിപ്പിക്കും.
കേരള രാഷ്ട്രീയത്തിൽ പുതുചലനങ്ങൾ സൃഷ്ടിക്കാനാകുന്ന സന്ദർശനമായിരിക്കും പ്രധാനമന്ത്രിയുടേതെന്ന് ബിജെപി നേതാക്കൾ വിലയിരുത്തുന്നു.





