തൃശൂർ: കേരളത്തിന്റെ ഊർജപരിവർത്തനത്തിന് പുതിയ ദിശ തുറന്ന് രാജ്യത്തെ ആദ്യ പൊതുവുടമസ്ഥതാ കമ്മ്യൂണിറ്റി ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി പെരിഞ്ഞനത്ത് ആരംഭിക്കുന്നു. കാലാവസ്ഥാ ഗവേഷണ സ്ഥാപനമായ അസർ സോഷ്യൽ ഇംപാക്ട് അഡ്വൈവസേഴ്സ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാശനച്ചടങ്ങിലാണ് ചരിത്രപ്രഖ്യാപനം നടന്നത്. 2026 മെയ് മാസത്തോടെ 2 കോടി രൂപ ചെലവിൽ കമ്മ്യൂണിറ്റി ഉടമസ്ഥതയിലുള്ള സി-ബെസ് സംവിധാനം കമ്മീഷൻ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കെഎസ്ഇബിയുടെ പിന്തുണയോടെയും പഞ്ചായത്ത് നേതൃത്വത്തിന്റെ മുൻകൈയോടെയും പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്.
പകൽ മിച്ചമാകുന്ന സൗരോർജം സംഭരിച്ച് വൈകുന്നേര പീക്ക് സമയത്ത് വിതരണം ചെയ്യുന്നതാണ് ഈ മാതൃകയുടെ പ്രധാന സവിശേഷത. 2018ലെ പ്രളയത്തിനു ശേഷമുള്ള വൈദ്യുതി തടസ്സങ്ങൾ വികേന്ദ്രീകൃത ഊർജ സംവിധാനങ്ങളുടെ ആവശ്യകത ശക്തമായി മുന്നോട്ടുവെച്ചിരുന്നു. ഉയരുന്ന വൈദ്യുതി ആവശ്യകതയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിലകൂടിയ വൈദ്യുതി വാങ്ങേണ്ട സാഹചര്യവും പരിഗണിക്കുമ്പോൾ, പെരിഞ്ഞനം മോഡൽ കേരളത്തിന് മാത്രമല്ല രാജ്യത്തിനാകെ ഒരു മാതൃകയാകുമെന്ന പ്രതീക്ഷ ഉയരുകയാണ്.





