ന്യൂഡൽഹി: രാജ്യത്ത് പാചകവാതകത്തിന്റെ വില വീണ്ടും ഉയർത്തി. പശ്ചിമേഷ്യയിലെ സംഘർഷപരിസരത്തിന്റെ പശ്ചാത്തലത്തിലാണ് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന് 60 രൂപയാണ് കൂട്ടിയത്. അതേസമയം, വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വില 115 രൂപയും വർധിപ്പിച്ചിട്ടുണ്ട്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
വിലവർധനയെ തുടർന്ന് കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 863 രൂപയിൽ നിന്ന് 920 രൂപയായി ഉയർന്നു. ഡൽഹിയിൽ വില 853 രൂപയിൽ നിന്ന് 913 രൂപയായി വർധിച്ചു. മുംബൈയിൽ 852.50 രൂപയായിരുന്നത് 912.50 രൂപയായും, കൊൽക്കത്തയിൽ 879 രൂപയിൽ നിന്ന് 930 രൂപയായും ഉയർന്നു. ചെന്നൈയിൽ ഗാർഹിക സിലിണ്ടറിന്റെ വില 868.50 രൂപയിൽ നിന്ന് 928.50 രൂപയായി. കഴിഞ്ഞ മാസങ്ങളിലും എൽപിജി വിലയിൽ തുടർച്ചയായി വർധന ഉണ്ടായിട്ടുണ്ട്. മാർച്ച് 1ന് 28 മുതൽ 31 രൂപവരെ വർധിപ്പിച്ചിരുന്നപ്പോൾ, ഫെബ്രുവരി 1ന് 19 കിലോഗ്രാം സിലിണ്ടറിന് 49 രൂപയും കൂട്ടിയിരുന്നു. ജനുവരി 1ന് 111 രൂപ വർധിപ്പിച്ചതിന് പിന്നാലെയായിരുന്നു അതും. വിലവർധന സാധാരണ ജനങ്ങളുടെ ചെലവിൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.





