മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലത്തെ കാലങ്ങളായി ഭരിച്ചു മുടിച്ച എൽഡിഎഫ് – യുഡിഎഫ് മുന്നണികൾക്ക് എതിരെയുള്ള ജനവികാരം വോട്ടായി മാറുമെന്ന് എൻഡിഎ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി പി ശ്യാം രാജ്. പട്ടികവർഗ്ഗ വകുപ്പ് കൈകാര്യം ചെയ്ത രണ്ടു മന്ത്രിമാർ മാറിമാറി ഭരിച്ചിട്ടും കുടിക്കാൻ കുടിവെള്ളമോ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത നിരവധി ആദിവാസി വിഭാഗങ്ങളാണ് മണ്ഡലത്തിൽ ഉള്ളത്. ഇവരെ കണ്ടില്ലെന്ന് നടിച്ചാണ് എൽഡിഎഫ്- യുഡിഎഫ് മുന്നണികൾ മുന്നോട്ടുപോകുന്നത്. ആദിവാസി മേഖലകളിലേക്ക് കോടിക്കണക്കിന് ഫണ്ട് ഉണ്ടായിട്ടും അത് കൃത്യമായി ഉപയോഗിക്കാൻ സർക്കാരിന് സാധിക്കുന്നില്ല. റോഡ് നിർമിക്കുന്നത് മാത്രമല്ല വികസനം, സാധാരണക്കാരായ ആളുകൾക്ക് സ്വന്തമായി വീട് വേണം വെള്ളം വേണം വൈദ്യുതി വേണം നാട്ടിൽ ജോലി ചെയ്ത് ജീവിക്കാൻ ജോലി സ്ഥാപനങ്ങൾ വേണം കോളേജുകളും സ്കൂളുകളും വേണം ഇതൊക്കെ പൂർത്തീകരിക്കുമ്പോൾ മാത്രമേ വികസനം പൂർത്തിയാവു ശ്യാം രാജ് പറഞ്ഞു.
ഇത്രകാലം ഭരിച്ച എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ വെറും വോട്ടിന് വേണ്ടി മാത്രമാണ് മാനന്തവാടിയിലെ ആളുകളെ ഉപയോഗിച്ചത്. ഇത് തിരിച്ചറിഞ്ഞ് ജനം നരേന്ദ്രമോദിയുടെ വികസന സ്വപ്നങ്ങൾ മാനന്തവാടിയുടെ ഗ്രാമങ്ങളിൽ നടപ്പാക്കുവാൻ എൻഡിഎക്ക് വോട്ട് ചെയ്യുമെന്നും ശ്യാം പറഞ്ഞു.




