മേയ് മാസത്തിലെ ചൂടിൻ്റെ സാഹചര്യങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അറിയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ജനങ്ങൾ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കുകയും ലളിതമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നൽകിയ പ്രവചനങ്ങൾ പ്രകാരം ചില പ്രദേശങ്ങളിൽ സാധാരണയിലധികം സൂര്യതാപം വർധിക്കാനുള്ള സാഹചര്യങ്ങളും ഉണ്ടാകാം. എന്നാല്‍ രാജ്യത്തുടനീളം ഒരേ രീതിയിലുള്ള ചൂട് അനുഭവപ്പെടില്ലെന്നും മുൻകരുതലുകൾ സ്വീകരിച്ചാൽ ഇത് നിയന്ത്രിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങൾ വെള്ളം കൂടുതൽ കുടിക്കുക, ഉച്ച സമയത്തെ കടുത്ത ചൂടിൽ പുറത്തുപോകുന്നത് ഒഴിവാക്കുക, കുട്ടികൾ, വയോധികർ തുടങ്ങിയവരെ പ്രത്യേകം ശ്രദ്ധിക്കുക എന്നീ നിർദേശങ്ങളും അദ്ദേഹം നൽകി. കർഷകർ രാവിലെ, വൈകുന്നേരം സമയങ്ങളിൽ കൃഷി പ്രവർത്തനങ്ങൾ നടത്തുകയും മതിയായ ജലസേചനം ഉറപ്പാക്കുകയും ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്.





