പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിലും രാജ്യത്ത് ഇന്ധനവും എൽപിജിയും മതിയായ തോതിൽ ലഭ്യമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പ്രശ്നങ്ങൾ ഏത് നിമിഷവും ഉണ്ടാകുമെന്ന് കരുതി പെട്ടെന്നുള്ള വാങ്ങൽ ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തിൻ്റെ വിവരപ്രകാരം മേയ് 2-ന് 47 ലക്ഷം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു. രാജ്യത്തെ പെട്രോൾ പമ്പുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. പെട്രോൾ-ഡീസൽ മുതലായവ രാജ്യത്ത് സ്റ്റോക്കുണ്ട്.
എൽപിജി വിതരണം മുൻഗണന നൽകി തുടരുന്നതിനൊപ്പം പൊതുമേഖല ഓയിൽ കമ്പനികൾ 10,000-ത്തിലധികം അവബോധ ക്യാമ്പുകൾ സംഘടിപ്പിച്ച് 1.75 ലക്ഷം 5 കിലോ സിലിണ്ടറുകൾ വിറ്റഴിച്ചു.
അതേസമയം, 46,000 ടണ്ണിലധികം എൽപിജി കയറ്റിയ എം.ടി. സർവ് ശക്തി കപ്പൽ ഹോർമൂസ് കടലിടുക്ക് സുരക്ഷിതമായി കടന്നതായി അധികൃതർ അറിയിച്ചു. ഈ കപ്പൽ മേയ് 13-ന് വിശാഖപട്ടണത്ത് എത്തുമെന്നാണ് പ്രതീക്ഷ.
ഗൾഫ് മേഖലയിലെ വിമാന സർവീസുകളും സാധാരണ നിലയിലേക്ക് മടങ്ങിവന്നിട്ടുണ്ട്. യുഎഇയിൽ വിമാന ഗതാഗതം പൂർണമായി പുനരാരംഭിച്ചതായും ഇന്ത്യയിലേക്കുള്ള സർവീസുകൾ തുടരുന്നതായും അധികൃതർ വ്യക്തമാക്കി.
ഇന്ധന വിതരണം, ഗതാഗതം, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ എന്നിവ ഉറപ്പാക്കാൻ ഏകോപിത നടപടികൾ തുടരുകയാണെന്ന് കേന്ദ്രം അറിയിച്ചു.





