പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി ബിജെപി വിജയം നേടിയ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. സംസ്ഥാനത്തിന് ഭയത്തിൻ്റെ രാഷ്ട്രീയത്തില്‍നിന്ന് മോചനം ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
ഇനി സംസ്ഥാനത്ത് മാറ്റമുണ്ടാകണമെന്നും അത് പ്രതികാരത്തിന് വേണ്ടിയല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം. രാഷ്ട്രീയ ഹിംസയുടെ സംസ്കാരം ഉപേക്ഷിച്ച് സംസ്ഥാനത്തിൻ്റെ ഭാവിക്കായി പ്രവര്‍ത്തിക്കണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പശ്ചിമബംഗാള്‍, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ വിജയത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വനിതാ സംവരണ ബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ക്ക് ജനങ്ങള്‍ ശക്തമായ തിരിച്ചടിയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
മുമ്പത്തെ തെരഞ്ഞെടുപ്പുകള്‍ ഹിംസയും ഭയവും നിറഞ്ഞതായിരുന്നുവെന്നും ഇത്തവണത്തെ ഫലം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.





