Kerala News Politics

ജനതയെ പരിഗണിക്കാത്ത, മറക്കുന്ന, ദാർഷ്ട്യത്തോടെ മുന്നോട്ടു പോകുന്ന സിപിഎം-ൻ്റെ പതനം തുടങ്ങി കഴിഞ്ഞു

സിപിഎം ജനകീയ ഫോറം പുറത്തിറക്കുന്ന പ്രത്യേക രാഷ്ട്രീയ പ്രസ്താവന

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രം ത്യാഗങ്ങളുടെയും ജനകീയ പോരാട്ടങ്ങളുടെയും ചരിത്രമാണ്. ഏകാധിപത്യത്തിനും ജനദ്രോഹ നയങ്ങൾക്കുമെതിരെ തെരുവിൽ ചോരചിന്തി പൊരുതിയ സഖാക്കളുടെ ചോരയിലാണ് ഈ പാർട്ടി കെട്ടിപ്പടുത്തത്. എന്നാൽ ഇന്ന്, കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെയും ജനവികാരത്തെയും പൂർണ്ണമായി ചവിട്ടിമെതിച്ചുകൊണ്ട്, സ്വന്തം അണികളുടെയും ജനങ്ങളുടെയും കടുത്ത എതിർപ്പുകളെ പുച്ഛിച്ചുതള്ളി, പിണറായി വിജയൻ എന്ന സാമൂഹ്യ വഞ്ചകനെ വീണ്ടും പ്രതിപക്ഷ നേതാവായി അവരോധിച്ചിരിക്കുകയാണ്. നാട് മൊത്തം ഒരുപോലെ വിരൽ ചൂണ്ടി എതിർത്തിട്ടും, അണികളുടെ വികാരം എന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ, ദാർഷ്ട്യത്തിൻ്റെ ആൾരൂപമായ ഒരാളെ വീണ്ടും തലപ്പത്ത് പ്രതിഷ്ഠിച്ച ഔദ്യോഗിക നേതൃത്വത്തിൻ്റെ നടപടി പാർട്ടിയെ സ്നേഹിക്കുന്ന ഒരോ സഖാവിനോടുമുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണ്. ജനങ്ങളെ മറന്ന, അണികളെ പരിഗണിക്കാത്ത ഈ ദാർഷ്ട്യത്തിൻ്റെ ഫലമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയുടെയും പതനത്തിൻ്റെയും തുടക്കമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

ഒരു വിപ്ലവ പ്രസ്ഥാനത്തിൻ്റെ ജീവനാഡി എന്നത് ജനങ്ങളുമായുള്ള ബന്ധവും അടിത്തട്ടിലെ സഖാക്കളുടെ ആത്മാർത്ഥതയുമാണ്. എന്നാൽ പിണറായി വിജയൻ എന്ന വ്യക്തി കേന്ദ്രീകൃതമായ നയങ്ങൾ പാർട്ടിയെ ഒരു മുതലാളിത്ത കോർപ്പറേറ്റ് കമ്പനിയാക്കി മാറ്റിയിരിക്കുന്നു. ജനകീയ പ്രശ്നങ്ങളിൽ നിന്നും അണികളുടെ ആവശ്യങ്ങളിൽ നിന്നും മുഖം തിരിഞ്ഞുനിൽക്കുന്ന, പോലീസിനെ ഉപയോഗിച്ച് സ്വന്തം ജനങ്ങളെ അടിച്ചമർത്തുന്ന നയങ്ങൾക്ക് നേതൃത്വം നൽകിയ ഒരാളെ വീണ്ടും പാർട്ടി തലപ്പത്ത് വാഴിക്കുന്നത് ശുദ്ധവിവരക്കേടാണ്. അണികൾ ലോക്കപ്പിലും ആശുപത്രിയിലും കിടക്കുമ്പോൾ സ്വന്തം അധികാരക്കസേരയും കുടുംബത്തിൻ്റെ താല്പര്യങ്ങളും സംരക്ഷിക്കാൻ മാത്രം വ്യഗ്രത കാണിച്ച ഈ നേതാവിന് വേണ്ടി ഇനി ആര് കൊടിപിടിക്കും? ആര് തെരുവിൽ തല്ലുകൊള്ളും? ഈ ജനവിരുദ്ധ നേതാവിന് വേണ്ടി മുദ്രാവാക്യം വിളിക്കാൻ യഥാർത്ഥ കമ്മ്യൂണിസ്റ്റുകളെ ഇനി കിട്ടില്ല എന്ന അണികളുടെ പ്രഖ്യാപനം വെറുമൊരു അമർഷമല്ല, മറിച്ച് പ്രസ്ഥാനത്തെ ജീർണ്ണതയിൽ നിന്ന് രക്ഷിക്കാനുള്ള അവസാനത്തെ നിലവിളിയാണ്.

ഭരണപക്ഷത്തിൻ്റെ അഴിമതികൾക്കും ജനദ്രോഹങ്ങൾക്കുമെതിരെ വിരൽ ചൂണ്ടേണ്ട പ്രതിപക്ഷ പദവി, സ്വയം അഴിമതിയിലും ലാവലിൻ-സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളിലും മുങ്ങിത്താഴ്ന്ന ഒരാൾക്ക് വെച്ചുനീട്ടിയതിലൂടെ പ്രതിപക്ഷത്തിൻ്റെ മൂർച്ചയാണ് പാർട്ടി ഇല്ലാതാക്കിയത്. ജനങ്ങളുടെ പൾസ് അറിയാത്ത, വിയോജിക്കുന്നവരെ ശത്രുക്കളായി കാണുന്ന ഒരു ഏകാധിപതിക്ക് എങ്ങനെ ഒരു ജനകീയ പ്രതിപക്ഷത്തെ നയിക്കാൻ കഴിയും?

മാർക്സിസ്റ്റ്-ലെനിനിസ്റ്റ് മൂല്യങ്ങൾക്ക് നിരക്കാത്ത ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കേണ്ട പാർട്ടി ഘടകങ്ങൾ ഇന്ന് ഭയത്തിൻ്റെ നിശ്ശബ്ദതയിലാണ്. സഖാക്കൾ ആവശ്യപ്പെടുന്നത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന, ലളിതജീവിതം നയിക്കുന്ന, ജനാധിപത്യ മര്യാദയുള്ള ഒരു പുതിയ വിപ്ലവ മുഖമാണ്. എന്നാൽ നേതൃത്വം നൽകുന്നത് പരാജയപ്പെട്ട, ജനങ്ങൾ വെറുത്ത പഴയ മുഖത്തിൻ്റെ പുനഃപ്രതിഷ്ഠയാണ്. ജനവികാരം മാനിക്കാത്ത, ദാർഷ്ട്യം മാത്രം കൈമുതലായുള്ള ഒരു നേതൃത്വത്തിന് ജനങ്ങളെ നയിക്കാൻ യാതൊരു യോഗ്യതയുമില്ല.

ഇന്ന് ഈ പ്രതിഷേധം പാർട്ടി ഓഫീസുകളുടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നില്ല. താഴെത്തട്ടിലുള്ള സജീവ പ്രവർത്തകർ മുതൽ പാർട്ടി അനുഭാവികൾ വരെ ഒരേ സ്വരത്തിൽ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും തങ്ങളുടെ കടുത്ത അമർഷം രേഖപ്പെടുത്തുകയാണ്. വോട്ടെണ്ണുമ്പോൾ മാത്രം അണികളെയും വോട്ടർമാരെയും ഓർക്കുകയും, ഭരണം കിട്ടുമ്പോൾ ജനങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് ഇനി നടപ്പില്ല. ജനങ്ങൾക്കിടയിൽ യാതൊരു സ്വാധീനവുമില്ലാത്ത, ദാർഷ്ട്യത്തിൻ്റെ പ്രതീകമായ ഒരാളെ വീണ്ടും പാർലമെൻ്ററി പാർട്ടി നേതാവാക്കി മാറ്റിയതിലൂടെ കമ്മ്യൂണിസ്റ്റ് ജനാധിപത്യത്തെ തന്നെയാണ് ഔദ്യോഗിക നേതൃത്വം പരിഹസിക്കുന്നത്.

ഈ പ്രതിഷേധം പ്രസ്ഥാനത്തെ തകർക്കാനല്ല, മറിച്ച് പാർട്ടിയെ വലതുപക്ഷ വ്യതിയാനത്തിൽ നിന്നും പിണറായി വിജയൻ എന്ന വ്യക്തിപൂജയിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണ്. ഇനിയും നിശ്ശബ്ദരായിരിക്കാൻ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർക്ക് കഴിയില്ല. നേതാക്കൾ ഒന്ന് മനസ്സിലാക്കുക, നിങ്ങൾ നേതാക്കളായത് അണികളുടെ തോളിൽ ചവിട്ടിയാണ്, രക്തസാക്ഷികളുടെ ചോര വീഴ്ത്തിയാണ്. നേതാവ് എന്ത് തോന്നിവാസം കാണിച്ചാലും അതിന് കണ്ണടച്ച് കൊടിപിടിക്കുന്ന അന്ധരായ അടിമകളുടെ കാലം കഴിഞ്ഞിരിക്കുന്നു. ജനങ്ങളെയും അണികളെയും പരിഗണിക്കാതെ ദാർഷ്ട്യത്തോടെ മുന്നോട്ട് പോകുന്ന സി.പി.ഐ.(എം)-ൻ്റെ പതനം ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ഈ തെറ്റായ തീരുമാനങ്ങൾ തിരുത്താൻ ഔദ്യോഗിക നേതൃത്വം തയ്യാറായില്ലെങ്കിൽ വരാനിരിക്കുന്ന ദിവസങ്ങളിൽ വലിയ വില നൽകേണ്ടിവരും. ജനങ്ങളുടെയും അണികളുടെയും പിന്തുണയില്ലാത്ത ഒരു വഞ്ചകനെയും ഇനി പ്രവർത്തകർ അംഗീകരിക്കില്ല. അണികളുടെ ക്ഷമയെ ബലഹീനതയായി കാണരുത്; ഒന്നുകിൽ ഈ ദാർഷ്ട്യത്തിൻ്റെ രാഷ്ട്രീയം തിരുത്തുക, അല്ലെങ്കിൽ ചരിത്രത്തിൻ്റെ ചവറ്റുകുട്ടയിലേക്ക് ജനങ്ങൾ നിങ്ങളെ എറിഞ്ഞു തള്ളുന്ന കാലം വിദൂരമല്ല!

Leave a Reply

Your email address will not be published. Required fields are marked *