
ഭാര്യ പിണങ്ങി പോയതിനു കാരണക്കാരെന്ന് ആരോപിച്ച് മാതാപിതാക്കളെ അടിച്ചു കൊലപെടുത്തിയ കേസില്‍ മകനായ അവിണിശ്ശേരി വില്ലേജിൽ ഏഴുകമ്പനി ദേശത്ത് കറുത്തേടത്ത് വീട്ടില്‍ രാമകൃഷ്ണൻ മകന്‍ പ്രദീപ് (50) എന്നവരെ ജീവപര്യന്തം തടവിനും 1,00,000/- രൂപ പിഴയടയ്ക്കുന്നതിനും തൃശ്ശൂര്‍ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജയ പ്രഭു ശിക്ഷവിധിച്ചു. പിഴ തുക അടയ്ക്കാത്തപക്ഷം ഒരുവര്‍ഷം കഠിനതടവ് അനുഭവിക്കേണ്ടിവരും.
2021 സെപ്റ്റംബർ 7ന് പകല്‍ 5.30 മണിയ്ക്ക് ഏഴുകമ്പനിയിലുള്ള വീട്ടിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കറുത്തേടത്തുവീട്ടില്‍ രാമകൃഷ്ണൻ (85) ഭാര്യ തങ്കമണി (75) എന്നിവരെയാണ് മകന്‍ പ്രദീപ് കൊലപ്പെടുത്തിയത്. ഇരുമ്പു കമ്പികൊണ്ട് അടിച്ചാണ് ഇരുവരേയും കൊലപ്പെടുത്തിയത്. പ്രദീപും മാതാപിതാക്കളും ഒന്നിച്ചാണ് താമസിച്ചു വന്നിരുന്നത്.
കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 31 സാക്ഷികളെ വിസ്തരിക്കുകയും 52രേഖകള്‍ ഹാജരാക്കുകയും ചെയ്തു. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന പ്രതിയുടെ ബന്ധു കൂടിയായ ഒന്നാം സാക്ഷി കൂറുമാറിയെങ്കിലും മറ്റു സാക്ഷിമൊഴികളുടേയും സാഹചര്യ തെളിവുകളുടെയും കെമിക്കൽ റിപ്പോർട്ടുകളുടെയും മറ്റും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. മാതാപിതാക്കളെ അടിച്ചു കൊലപ്പെടുത്തിയ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് പ്രതിയ്ക്ക് കോടതി ശിക്ഷ വിധിച്ചത്.
പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന വി. അശോക് കുമാർ നെടുപുഴ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ടി. ജി. ദിലീപ് എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചത് സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ സംഗീത് എം. ഡി. ആണ്.
പ്രോസിക്യൂഷന് വേണ്ടി തൃശ്ശൂര്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍ സിനിമോൾ ഹാജരായി.
അഡ്വ.K. N. സിനിമോൾ, അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മൊബൈല്‍ – 9961444564




