
വിക്ടോറിയ: സീഷെൽസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ടോറിയയിലെ അരുള്‍മിഗു നവശക്തി വിനായകർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ത്യയും സീഷെൽസും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക-നാഗരിക ബന്ധത്തിൻ്റെ പ്രതീകമാണ് ക്ഷേത്രമെന്ന് അദ്ദേഹം പറഞ്ഞു.
സീഷെൽസിലെ പ്രധാന ഹിന്ദു ആരാധനാലയങ്ങളിലൊന്നായ ക്ഷേത്രത്തിൽ രാജ്യത്തിൻ്റെയും ലോകജനതയുടെയും സമാധാനത്തിനും ഐശ്വര്യത്തിനും ക്ഷേമത്തിനുമായി പ്രാർത്ഥിച്ചതായി പ്രധാനമന്ത്രി സാമൂഹ്യമാധ്യമമായ എക്സിലൂടെ അറിയിച്ചു.
“ഭഗവാൻ ശ്രീ ഗണേശൻ എല്ലാവർക്കും ജ്ഞാനവും ശക്തിയും സമൃദ്ധിയും അനുഗ്രഹിക്കട്ടെ,” എന്നും അദ്ദേഹം കുറിച്ചു.

ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിനും പരിപാലനത്തിനും നേതൃത്വം നൽകുകയും സീഷെൽസിൽ ഇന്ത്യൻ സംസ്കാരവും ആത്മീയ പാരമ്പര്യവും പ്രചരിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്യുന്ന സീഷെൽസ് ഹിന്ദു കോവിൽ സംഘത്തിൻ്റെ പ്രവർത്തനങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു.
ഇന്ത്യയും സീഷെൽസും തമ്മിലുള്ള ദീർഘകാല സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ള ബന്ധവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശന പരിപാടികളുടെ ഭാഗമായിരുന്നു ക്ഷേത്രദർശനം. ഇന്ത്യക്കാരുടെ വംശപരമ്പരയുള്ള വലിയൊരു സമൂഹം സീഷെൽസിൽ താമസിക്കുന്നതും ഇരു രാജ്യങ്ങളുടെയും ബന്ധത്തിന് കൂടുതൽ കരുത്തേകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.



