
ന്യൂഡൽഹി: ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഊർജ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ ഇന്ത്യയും ജപ്പാനും സംയുക്തമായി പ്രവർത്തിക്കാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചിയും തമ്മിൽ ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

തന്ത്രപ്രധാന പെട്രോളിയം ശേഖരം, എണ്ണ-വാതക വിതരണ സുരക്ഷ, സമുദ്ര ഊർജ ഗതാഗതം, ഊർജ വിപണിയിലെ സ്ഥിരത, സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയിൽ സഹകരണം വിപുലീകരിക്കാനാണ് ധാരണ. ആഗോള വിപണി പ്രവണതകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിനും മൂന്നാം രാജ്യങ്ങളിൽ നിന്ന് ഊർജ വിതരണവും നിക്ഷേപ സാധ്യതകളും സംയുക്തമായി പര്യവേക്ഷണം ചെയ്യുന്നതിനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.
ഈ സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഇന്ത്യ-ജപ്പാൻ എനർജി ഡയലോഗിൻ്റെ കീഴിലുള്ള ഇന്ത്യ-ജപ്പാൻ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് സംയുക്ത പ്രവർത്തക സമിതി ചർച്ചകൾക്കും തുടർനടപടികൾക്കും വേദിയാകുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.




