ന്യൂഡൽഹി: നഗര മാലിന്യത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് ഭാവിയിൽ ഡൽഹിയിലെ പൊതുഗതാഗത ബസുകൾ ഓടിക്കാനാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
ഡൽഹിയിൽ ബിജെപി സംഘടിപ്പിച്ച യുവജന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. തരംതിരിച്ച് ശേഖരിക്കുന്ന മുനിസിപ്പൽ മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത് പരിസ്ഥിതി സൗഹൃദ ഇന്ധനത്തിന് വഴിയൊരുക്കുന്നതോടൊപ്പം നഗരങ്ങളിലെ ദീർഘകാല മാലിന്യ സംസ്കരണ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വാഹനങ്ങൾ വെള്ളത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാലം വരുമെന്നതാണ് തൻ്റെ ദീർഘകാല കാഴ്ചപ്പാടെന്നും ഗഡ്കരി വ്യക്തമാക്കി. ഇത് രാജ്യത്തെ ശുദ്ധവും സുസ്ഥിരവുമായ ഗതാഗത സംവിധാനത്തിലേക്കുള്ള നിർണായക ചുവടുവെപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സാങ്കേതികവിദ്യകൾ യാഥാർത്ഥ്യമാകുമോയെന്ന സംശയങ്ങൾക്ക് മറുപടിയായി, താൻ കഴിഞ്ഞ വർഷങ്ങളിൽ മുന്നോട്ടുവെച്ച നിരവധി ആശയങ്ങൾ പിന്നീട് യാഥാർത്ഥ്യമായിട്ടുണ്ടെന്നും ഭാവിയിലും ഇത്തരം നവീന സാങ്കേതികവിദ്യകൾ വ്യാപകമാകുമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.
ബദൽ ഇന്ധനങ്ങളുടെ വ്യാപക ഉപയോഗം മലിനീകരണം കുറയ്ക്കാനും ഇന്ധന ഇറക്കുമതി ആശ്രയത്വം കുറയ്ക്കാനും സഹായിക്കും. ഇതിനുപുറമെ രാജ്യത്ത് ശുദ്ധമായ ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.





