കണ്ണൂർ: വിവാദങ്ങൾ ചൂടുപിടിച്ച സാഹചര്യത്തിൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി. ദിവ്യയെ തരം താഴ്ത്തി കണ്ണൂർ ജില്ലാ കമ്മിറ്റി കടുത്ത നടപടിയെടുത്തു. എല്ലാ പാർട്ടി തെരഞ്ഞെടുക്കപ്പെട്ട പദവികളിൽ നിന്നുമാണ് ദിവ്യയെ നീക്കാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായത്. ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് ദിവ്യയെ തരം താഴ്ത്തുന്നതിന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ആവശ്യപ്പെടും.
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദിവ്യ നിലവിൽ റിമാന്റിലാണ്. ഗൗരവമുള്ള വീഴ്ചയാണ് സംഭവിച്ചതെന്ന വിലയിരുത്തലിലാണ് നടപടി. നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യ പ്രതിചേർപ്പെട്ടതിനു പിന്നാലെ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം അവർക്ക് നഷ്ടമായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ളവർ പാർട്ടി നടപടിക്ക് താത്കാലികമായി തടസം പറഞ്ഞിരുന്നുവെങ്കിലും, നടപടി വൈകിയതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ ശക്തമായ വിമർശനമുയർന്നതോടെ ജില്ലാ നേതൃത്വത്തിന് കടുത്ത സമ്മർദം നേരിടേണ്ടി വന്നു.





