ചെന്നൈ: നടൻ ധനുഷ് മുന്നോട്ടുവച്ച പകർപ്പവകാശ ലംഘന ആരോപണത്തിൽ മറുപടിയുമായി നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന്റെ അഭിഭാഷകൻ. “നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിൽ” എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് വിവാദം.
ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഹൈക്കോടതിയെ സമീപിച്ച്, “നാനും റൗഡി താൻ” എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചുവെന്ന് ആരോപിച്ചിരുന്നു. ധനുഷ് നിർമ്മാതാവ് ആയ ചിത്രത്തിൽ, ഡോക്യുമെന്ററി സംഘത്തിനും നിർമാണത്തിനും പാട്ടുകളും ചിത്രീകരണ വിഡിയോയും ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നയൻതാരയുടെ അഭിഭാഷകന്റെ വാദമനുസരിച്ച്, ഡോക്യുമെന്ററിയിൽ ഉപയോഗിച്ച ദൃശ്യങ്ങൾ സിനിമയുടെ മേക്കിംഗ് വിഡിയോയിൽ നിന്നല്ല, മറിച്ച് സ്വകാര്യ ലൈബ്രറിയിൽ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെതിരെ, നയൻതാര സാമൂഹിക മാധ്യമങ്ങളിലൂടെ രൂക്ഷമായി വിമർശിച്ചിരുന്നു. 3 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾക്കായി ഇത്തരമൊരു നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് അന്യായമാണെന്നും അവർ ചൂണ്ടിക്കാട്ടി.
നോട്ടീസിനെ വകവെക്കാതെ ഡോക്യുമെന്ററി പുറത്തിറക്കിയതോടെയാണ് ധനുഷ് നിയമ നടപടികൾ ആരംഭിച്ചത്. പകർപ്പവകാശ പ്രശ്നത്തിൽ ഉഭയകക്ഷികളും ഇപ്പോഴും ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്.





