‘ഇടയ്ക്കിതുപോലുള്ള ചില തമാശകളൊക്കെ പറയും’
തിരുവനന്തപുരം: നടി ഹണി റോസിനെ അപമാനിച്ചെന്ന കേസിൽ നിയമോപദേശം തേടിയതായി വ്യവസായി ബോബി ചെമ്മണൂർ. ഒരാളെ പുരാണ കഥാപാത്രത്തിനോട് ഉപമിച്ചതിന് കേസെടുക്കാൻ വകുപ്പില്ലെന്നാണ് അഭിഭാഷകൻ അറിയിച്ചതെന്ന് ബോബി ചെമ്മണൂര് പറഞ്ഞു.
ഹണിറോസിന്റെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു ബോബി ചെമ്മണൂരിന്റെ പ്രതികരണം. ഒരു സ്‌റ്റോറിന്റെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി വന്നപ്പോഴാണ് നടി ഹണിറോസിനോട് തമാശയായി അതു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരിക്കൽ നടിയെ കുന്തീദേവിയായി ഉപമിച്ചിരുന്നു. സംഭവം നടന്നിട്ട് മാസങ്ങളായി, അന്ന് അവർ ഒരു പ്രശ്‌നവും ഉന്നയിച്ചിരുന്നില്ല. മറ്റ് സന്ദർഭങ്ങളിലും നടിയോട് തമാശ പറഞ്ഞിട്ടുണ്ട്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ആ പരാമർശങ്ങള്‍. ബോബി ചെമ്മണൂർ പറഞ്ഞു. മോശമായ വാക്കുകളോ കാര്യങ്ങളോ നടി ഹണിറോസിനോട് പറഞ്ഞിട്ടില്ല. തന്റെ വാക്കുകള്‍ ആളുകള്‍ വളച്ചൊടിച്ച് സംസാരിച്ചത് ഹണി റോസിനെ വേദനിപ്പിച്ചെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് പ്രാവശ്യമാണ് ഹണിറോസിനെ താന്‍ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുള്ളത്. അവർ ഒരു ഫെയിം ആയതിനാല്‍ മാര്‍ക്കറ്റിങ്ങ് സെയില്‍സിന് വേണ്ടി അവരെ ക്ഷണിച്ചു. സ്റ്റേജില്‍ ഡാന്‍സ് കളിച്ചിട്ടുണ്ട്. അവരെ കുന്തീദേവിയായി ഉപമിക്കുകയുണ്ടായി. അതൊക്കെ കഴിഞ്ഞിട്ട് കുറച്ച് മാസങ്ങളായി. അതില് മോശമായ വാക്കുകളോ കാര്യങ്ങളോ പറഞ്ഞിട്ടില്ല. ബോബി ചെമ്മണൂർ പറയുന്നു. പക്ഷെ, കുന്തീദേവി എന്ന് ഉപമിച്ചതിന് ബോച്ചെ വേറെ തരത്തിലാകും ചിന്തിച്ചിട്ടുണ്ടാകുക എന്നു പറഞ്ഞ് പലരും കമന്റുകള്‍ ഇട്ടിട്ടുണ്ടായിരുന്നു. ഞാന്‍ അവരോട് വളരെ മര്യാദയോടെയാണ് പെരുമാറിയിട്ടുള്ളത്. തിരിച്ചും അങ്ങനെ തന്നെയാണ്. ഇപ്പോൾ പെട്ടെന്ന് ഇങ്ങനെയൊരു പരാതി വന്നപ്പോൾ എന്നോട് വ്യക്തിവൈരാഗ്യം ഉണ്ടാകേണ്ടതില്ലെന്നാണ് മനസ്സിലാക്കുന്നത്. ഞാന്‍ പറഞ്ഞകാര്യങ്ങള്‍ ആളുകള്‍ വളച്ചൊടിച്ച് പറഞ്ഞതില്‍ ഹണിറോസിന് വിഷമം ഉണ്ടായിക്കാണും. പലരുടെയടുത്തും ഡാന്‍സ് കളിക്കാറും ഇത്തരത്തില്‍ പറയാറുമുണ്ട്. പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒരു വ്യക്തിക്ക് മാനസിക വിഷമമുണ്ടാക്കുന്നുണ്ടെങ്കില്‍, ഇനി അതിന് പോകില്ല. ഇടയ്ക്ക് ഇതുപോലുള്ള ചില തമാശകളൊക്കെ പറയും. വേറെ ഉദ്ദേശങ്ങളോ കാര്യങ്ങളോ, ആരെയും മോശമാക്കാനോ ഉദ്ദേശിച്ചിട്ടില്ല എന്നും ബോബി ചെമ്മണൂർ പറഞ്ഞു.





