തിരുവനന്തപുരം: മൊബൈൽ ഫോണിൽ സംസാരിച്ച് റോഡ് മുറിച്ച് കടക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇതിന് പൊലീസ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമസഭയിൽ ഐസി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. “കാൽനട യാത്രക്കാരിൽ പലരും മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടാണ് റോഡിൽ നടക്കുന്നത്. മൊബൈലില്‍ ശ്രദ്ധിക്കുന്ന സമയത്ത് വണ്ടി പോകുന്നത് അവര്‍ അറിയുന്നില്ല. തട്ടിക്കഴിയുമ്പോഴാണ് അറിയുക. റോഡ് ക്രോസ് ചെയ്യുന്നത് എങ്ങനെയാണെന്നുള്ള പാഠം ഇവര്‍ക്ക് അറിയാറില്ല. ഇരുവശവും നോക്കാതെ മൊബൈലില്‍ സംസാരിച്ചുകൊണ്ട് റോഡ് ക്രോസ് ചെയ്യും” അദ്ദേഹം വ്യക്തമാക്കി.
“വാഹനം ഓടിക്കുന്നവർക്ക് മാത്രം പിഴ ഈടാക്കുന്നതിന് പകരം, അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുന്നവർക്കും പിഴ ഏർപ്പെടുത്തണം. ഇത് അപകടങ്ങൾ കുറയ്ക്കാനും റോഡ് സുരക്ഷ വർദ്ധിപ്പിക്കാനുമാകും,” ഗണേഷ് കുമാർ പറഞ്ഞു.
ഇക്കാര്യത്തിൽ പൊലിസ് വകുപ്പ് നടപടി സ്വീകരിക്കണമെന്നും, നിയമ ഭേദഗതികൾ പരിഗണിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.





