കൊച്ചി: അതിരപ്പള്ളിയില്‍ മസ്തകത്തിലെ ആഴത്തിലുള്ള മുറിവിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന കൊമ്പന്‍ ചികിത്സയ്ക്കിടെ ചരിഞ്ഞു. കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ ആന മരിച്ചത്.
വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ ശേഷം കുങ്കി ആനകളുടെ സഹായത്തോടെയാണ് കൊമ്പനെ ലോറിയില്‍ കയറ്റി കോടനാട്ട് എത്തിച്ചത്. മസ്തകത്തിലെ മുറിവില്‍ ഒരു അടിയോളം ആഴം ഉണ്ടായിരുന്നുവെന്നും പുഴുക്കളെ കണ്ടെത്തിയതോടെ അടിയന്തര ചികിത്സ ആവശ്യമായിരുന്നു.
വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം സ്ഥലത്തെത്തിയാണ് മയക്കുവെടിവെച്ചത്. മസ്തകത്തിലെ മുറിവില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് ലോറിയില്‍ കയറ്റി കോടനാട്ടേയ്ക്ക് കൊണ്ടുപോയത്. വനം വകുപ്പ് ആനയുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.





