തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വരുത്തിയാൽ കെപിസിസി പ്രസിഡന്റിനൊപ്പം യുഡിഎഫ് കണ്‍വീനറേയും മാറ്റുമെന്ന് റിപ്പോർട്ട്. ഇപ്പോഴും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല, വരും ആഴ്ചകളിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയാൽ ഈഴവ വിഭാഗത്തിൽ നിന്നു തന്നെ മറ്റൊരു നേതാവിനെ നിയോഗിക്കാനാണ് സാധ്യത. അടൂർ പ്രകാശ്, ബെന്നി ബെഹനാൻ, സണ്ണി ജോസഫ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തിനായി ഉയർന്നുവരുന്നത്.
അതേസമയം, കെപിസിസി അധ്യക്ഷനെ ഈഴവ വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുക്കുന്ന പക്ഷം, യുഡിഎഫ് കണ്‍വീനറുടെ സ്ഥാനം ക്രൈസ്തവ വിഭാഗത്തിനായി മാറ്റാനാണ് ഹൈക്കമാന്‍ഡിന്റെ ആലോചന. നിലവിൽ എം.എം. ഹസ്സൻ ആണ് ഈ പദവിയിൽ.
സ്ഥാനമാറ്റങ്ങളുമായി ബന്ധപ്പെട്ട പാർട്ടി അണികളിലും യുഡിഎഫ് ഘടകകക്ഷികളിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. കെ സുധാകരനെ മാറ്റുന്നതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടിനൊപ്പമാണ് ഹൈക്കമാന്‍ഡ് എന്നതും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ‘സുഗമമായ അധികാര കൈമാറ്റത്തിന് തടസ്സം സൃഷ്ടിക്കുന്നത് ഒരു ചെറിയ കൂട്ടം നേതാക്കളാണ്’, എന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു





