കൊച്ചി: കേരളത്തിൽ ഇ-ഗവേണന്‍സിന്റെ മുന്നേറ്റം പുതിയ തലത്തിലേക്ക്. കെ-സ്മാര്‍ട്ട് സേവനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. നിലവിൽ 94 നഗരസഭകളിൽ പ്രവർത്തിക്കുന്ന കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ (കെ-സ്മാര്‍ട്ട്) പ്ലാറ്റ്‌ഫോം ഏപ്രിൽ 10 മുതൽ സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
കെ-സ്മാര്‍ട്ട് വഴി ജനന, മരണ സർട്ടിഫിക്കറ്റുകൾ ഇനി വെറും 25 മിനിറ്റിനുള്ളിൽ ലഭ്യമാകും. നിലവിൽ ഇതിന് കുറഞ്ഞത് ഏഴ് ദിവസമെങ്കിലും വേണ്ടിവരുമെന്ന് ഇൻഫർമേഷൻ കേരള മിഷൻ (IKM) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ബാബു വ്യക്തമാക്കി.
കെ-സ്മാര്‍ട്ട് മുഖേന ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ:
✔ ഡിജിറ്റൽ ഫയൽ മാനേജ്മെന്റ്
✔ വസ്തു നികുതി, കെട്ടിട നിർമാണ അനുമതി, വ്യാപാര ലൈസൻസ്
✔ പൊതുജന പരാതികൾ, പഞ്ചായത്ത് യോഗ നടപടികൾ
✔ പാരാമെഡിക്കൽ, ട്യൂട്ടോറിയൽ രജിസ്‌ട്രേഷൻ, പെറ്റ് ലൈസൻസ്
✔ ജനന, മരണം, വിവാഹ സർട്ടിഫിക്കറ്റുകൾ
✔ വീട്ടുനികുതി, തൊഴിൽ നികുതി, വാടക, പാട്ടം, ഭൂമി വിവരങ്ങൾ
വലിയ മുന്നേറ്റം, കുറവുള്ള ചെലവ് കെ-സ്മാർട്ട് ഉപയോഗിച്ച് വോട്ടവകാശമുള്ളവർ ലോകത്ത് എവിടെ നിന്നും ഗ്രാമസഭകളിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കാം. ജനന, മരണം, വിവാഹ സർട്ടിഫിക്കറ്റുകൾക്ക് വെറും 5 രൂപയും, വസ്തു നികുതി അടയ്ക്കലിനും മറ്റ് സേവനങ്ങൾക്കുമുള്ള ചെലവ് 10 രൂപ മാത്രം. ഇതോടെ സർക്കാര്‍ ഓഫീസുകളിലെ നേരത്തെ വേണ്ടിയിരുന്ന ചെലവ് കുറയ്ക്കാനും സമയലാഭം ചെയ്യാനും സാധിക്കും.
സര്‍ക്കാര്‍ സേവന വിതരണത്തില്‍ അഭൂതപൂര്‍വമായ പുരോഗതിയാണ് ഇതിലൂടെ വെളിപ്പെടുന്നത് എന്നും ഐകെഎം പറയുന്നു.





