ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പാകിസ്ഥാൻ മെയ് 8ന് രാത്രി മുതൽ 9ന് പുലർച്ചെവരെ നടത്തിയ വ്യോമാക്രമണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പടിഞ്ഞാറൻ അതിർത്തിയിൽ വിവിധ മേഖലകളിൽ 36 കേന്ദ്രങ്ങൾ ലക്ഷ്യമാക്കി 500ഓളം ഡ്രോണുകൾ ഉപയോഗിച്ച് പാകിസ്ഥാൻ ആക്രമണ ശ്രമം നടത്തി. ഇതിൽ 400 ഡ്രോണുകൾ ഇന്ത്യ തകർത്തത് പാക് സൈന്യത്തിനു വലിയ തിരിച്ചടിയായെന്ന് വിദേശകാര്യ മന്ത്രാലയ വക്താക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
യാത്രാ വിമാനങ്ങളെ കവചമാക്കിയുള്ള ഈ ആക്രമണ ശ്രമം, ഇന്ത്യൻ പ്രതിപ്രവർത്തനത്തെ സിവിൽ വിമാനങ്ങൾക്കു നേരെയാകുന്നതായി ചിത്രീകരിക്കാൻ പാകിസ്ഥാൻ ശ്രമിച്ച ഗൂഢാലോചനയായി ഇന്ത്യ വിലയിരുത്തുന്നു. ആക്രമണസമയത്ത് ദമാമിൽ നിന്നുള്ള സിവിൽ വിമാനമൊരിക്കൽ ലാഹോറിൽ എത്തുകയും ചെയ്തു.
തുർക്കി നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. ഭട്ടിൻഡയിൽ നിന്ന് ഈ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ സൈന്യത്തിന് ഗുരുതര നാശം സംഭവിച്ചുവെന്നും പാക് ഏരിയൽ റഡാറുകൾ തകർത്തിട്ടുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
പാക് ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്കൂളിനു സമീപത്ത് പാകിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിലാണ് വിദ്യാർഥികൾ മരിച്ചത്. സ്കൂൾ അടച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്.
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.





