ഫ്രിഡ്ജിന് തണവില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.മാള പള്ളിപ്പുറം സ്വദേശി തട്ടകത്ത് വീട്ടിൽ ഷാൻ്റി ജോസഫ് ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂരുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമക്കെതിരെയും ന്യൂഡെൽഹിയിലെ എൽ ജി ഇലക്ടോണിക്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.ഷാൻ്റി ജോസഫ് 26660 രൂപ നൽകിയാണ് ഫ്രിഡ്ജ് വാങ്ങുകയുണ്ടായത്.ഉപയോഗിച്ചുവരവെ ഫ്രിഡ്ജിൽ മതിയായ തണവില്ലാത്ത അവസ്ഥ വന്നു ചേരുകയായിരുന്നു. ഫ്രിഡ്ജിൽ വെക്കുന്ന മത്സ്യവും മാംസവും ഉൾപ്പെടെ നാശമായിട്ടുള്ളതാണ്. പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി ഫ്രിഡ്ജിൻ്റെ തകരാറുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായിട്ടുള്ളതാകുന്നു. എതിർകക്ഷികളുടെ പ്രവൃത്തി അനുചിത കച്ചവട ഇടപാടും സേവനത്തിലെ വീഴ്ചയുമാണെന്നും കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എൽ ജി ഇലക്ട്രോണിക്സ് കമ്പനിയോട് ഫ്രിഡ്ജിൻ്റെ വില 24660 രൂപയും ഹർജിത്തിയതി മുതൽ 9% പലിശയും, പിട്ടാപ്പിളളിൽ ഉടമയോട് നഷ്ടപരിഹാരമായി 10000 രൂപയും ഇരു എതിർകക്ഷികളോടും ചേർന്ന് ചിലവിലേക്ക് 10000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.





