ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നൈജീരിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, ഫിലിപ്പീൻസ്, കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി.
നൈജീരിയൻ വൈസ് പ്രസിഡന്റ് കാഷിം ഷെട്ടിമ മുസ്തഫയുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജം, കൃഷി, ആരോഗ്യം, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ചയായി. ഇന്ത്യ-നൈജീരിയ തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്താനും ആഗോള ദക്ഷിണമേഖലയുടെ താൽപര്യങ്ങൾക്കായി പ്രവർത്തിക്കാനും ഇരു നേതാക്കളും പ്രതിജ്ഞാബദ്ധത അറിയിച്ചു.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയും ആഗോള വിഷയങ്ങളും ചർച്ച ചെയ്തു. ബഹുമുഖ വേദികളിൽ അടുത്ത ഏകോപനം തുടരാനും ഇരു നേതാക്കളും ധാരണയായി. ഇന്ത്യയിലേക്ക് ചീറ്റകളെ വിജയകരമായി മാറ്റിപ്പാർപ്പിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര ബിഗ് ക്യാറ്റ് അലയൻസിൽ ചേരുന്നത് പരിഗണിക്കണമെന്ന് മോദി ദക്ഷിണാഫ്രിക്കയോട് ആവശ്യപ്പെട്ടു.
ഉഗാണ്ടൻ വൈസ് പ്രസിഡന്റ് ജെസിക്ക റോസ് എപെൽ അലുപോയുമായി സാങ്കേതിക പങ്കാളിത്തം, ശേഷിവികസനം, നിക്ഷേപം, സ്വകാര്യ മേഖലാ സഹകരണം എന്നിവ ചർച്ച ചെയ്ത മോദി ഉഗാണ്ടയുടെ വിഷൻ 2040 പദ്ധതിക്ക് ഇന്ത്യയുടെ പിന്തുണ ആവർത്തിച്ചു. ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയറുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി, ആസിയാൻ അധ്യക്ഷരാജ്യമെന്ന നിലയിൽ ബ്രിക്സ് ഉച്ചകോടിയിലെ ഫിലിപ്പീൻസിന്റെ പങ്കാളിത്തത്തെ സ്വാഗതം ചെയ്തു. പ്രതിരോധം, വ്യാപാരം, ബഹിരാകാശം, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, വിനോദസഞ്ചാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലീകരിക്കാൻ ഇരു നേതാക്കളും ധാരണയായി.
കസാഖിസ്ഥാൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയും കസാഖിസ്ഥാനും തമ്മിലുള്ള പുരാതന നാഗരിക ബന്ധങ്ങൾ മോദി അനുസ്മരിച്ചു. വ്യാപാരം, പ്രതിരോധം, ഗതാഗത ബന്ധം, ഊർജം, നിർണായക ധാതുക്കൾ, നവീന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ സഹകരണം നേതാക്കൾ വിലയിരുത്തി. തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മേഖലയിൽ സമാധാനവും സ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു.





