India News Sports

ലങ്കയെ തൂത്തുവാരി ടീം ഇന്ത്യ ; ജയം 15 റണ്‍സിന്

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ ടി20യില്‍ ടീം ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം. തിരുവനന്തപുരത്ത് നടന്ന അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി. ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീണു. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണു മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കന്‍ വനിതകള്‍ നേടിയത്. ഓപ്പണര്‍ ഹാസിനി പെരേരയും (65), വണ്‍ഡൗണായിറങ്ങിയ ഇമേഷ ദുലനിയും (50) റണ്‍സുമായി തിളങ്ങിയെങ്കിലും ശ്രീലങ്കയ്ക്ക് വിജയത്തിലെത്താന്‍ സാധിച്ചില്ല. മധ്യനിരയില്‍ ആരും തിളങ്ങാനാകാതെ പോയത് അവര്‍ക്ക് തിരിച്ചടിയായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്നിങ്‌സാണ് ടീമിന് കരുത്തായത്. ഹര്‍മന്‍പ്രീത് അര്‍ധസെഞ്ച്വറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ വിക്കറ്റുകള്‍ വീണു. സ്‌കോര്‍ അഞ്ചില്‍ നില്‍ക്കേ ഷെഫാലി വര്‍മ(5) പുറത്തായി. ഓപ്പണര്‍ ജി കമാലിനിക്കും വണ്‍ ഡൗണായിറങ്ങിയ ഹര്‍ലീന്‍ ഡിയോളിനും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. കമാലിനി 12 റണ്‍സും ഹര്‍ലീന്‍ 13 റണ്‍സുമെടുത്ത് പുറത്തായി. അതോടെ ഇന്ത്യ 41-3 എന്ന നിലയിലായി.

മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ശ്രദ്ധയോടെ ബാറ്റ് എന്തിയപ്പോള്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായി. റിച്ചാ ഘോഷ്(5), ദീപ്തി ശര്‍മ(7) എന്നിവര്‍ നിരാശപ്പെടുത്തി. അമന്‍ജോത് കൗറുമായി ആറാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഹര്‍മന്‍പ്രീത് ടീമിനെ നൂറുകടത്തി. ഹര്‍മന്‍പ്രീത് അര്‍ധസെഞ്ച്വറിയുമായി തിളങ്ങി. 21 റണ്‍സെടുത്ത് അമന്‍ജോത് പുറത്തായി.

18-ാം ഓവറിലാണ് ഹര്‍മന്‍പ്രീത് പുറത്താവുന്നത്. 43 പന്തില്‍ നിന്ന് താരം 68 റണ്‍സെടുത്തു. ഒന്‍പത് ഫോറുകളും ഒരു സിക്‌സറുമടങ്ങുന്നതാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സ്. അവസാനഓവറുകളില്‍ അരുന്ധതി റെഡ്ഡി തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 175ലെത്തി. അരുന്ധതി 11 പന്തില്‍ നിന്ന് 27 റണ്‍സെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *