തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിയർനെസ് അലവൻസ് (ഡിഎ), ഡിയർനെസ് റിലീഫ് (ഡിആർ) എന്നിവ മൂന്ന് ശതമാനം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഇതോടെ നിലവിലുണ്ടായിരുന്ന 22 ശതമാനം ഡിഎ 25 ശതമാനമായി ഉയർന്നു. വർധിപ്പിച്ച ഡിഎയുടെ ആദ്യ ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ശേഷിക്കുന്ന ഗഡു മാർച്ചിൽ വിതരണം ചെയ്യും.
ബാക്കി നിൽക്കുന്ന ഡിഎ–ഡിആർ കുടിശ്ശികകൾ പൂർണമായും തീർക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം, 12-ാം ശമ്പള പരിഷ്കരണ കമ്മീഷൻ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷനോട് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെയും പെൻഷൻക്കാരുടെയും വരുമാനത്തിൽ ഗണ്യമായ ആശ്വാസമുണ്ടാക്കുന്ന തീരുമാനമായാണ് ഈ ഡിഎ വർധന വിലയിരുത്തപ്പെടുന്നത്.





