തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമുദ്ര-വ്യാവസായിക മുന്നേറ്റത്തിന് വേഗം കൂട്ടി വിഴിഞ്ഞം തുറമുഖത്ത് 2000 കോടിയുടെ വൻ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്ക് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ധാരണപത്രങ്ങൾ ഒപ്പുവെക്കുന്നതോടെ വിഴിഞ്ഞം സമഗ്ര സാമ്പത്തിക വികസനകേന്ദ്രമായി മാറുന്നതിനുള്ള മാസ്റ്റർ പ്ലാൻ യാഥാർഥ്യമാകും.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, കോൺകർ, സിഡബ്ല്യുസി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രാവിലെ 10.15ന് നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ തുറമുഖ മന്ത്രി വി.എൻ. വാസവൻ, പോർട്സ് സെക്രട്ടറി ഡോ. എ. കൗസിഗൻ, വിസിൽ എംഡി ഡോ. ദിവ്യ എസ് അയ്യർ എന്നിവരും പങ്കെടുക്കും.





