ഡോക്ടർമാരുടെ കുറവ് പരിഹരിക്കാതെ ജോലിസമയം കൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടന
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ.പി. സമയം വർധിപ്പിച്ച സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. രംഗത്ത്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നതിന് പകരം ഒ.പി. സമയം നീട്ടിയ നടപടി അംഗീകരിക്കാനാവില്ലെന്നും ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സർക്കാർ ആശുപത്രികളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒ.പി. സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാക്കിയാണ് സർക്കാർ ഇന്നലെ ഉത്തരവിറക്കിയത്. ഇതുവരെ ഉച്ചയ്ക്ക് ഒരുമണിവരെയായിരുന്നു ഒ.പി. സമയം.
ആശുപത്രികളിൽ നിലവിലുള്ള പ്രധാന പ്രശ്നം ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവാണെന്നും കെ.ജി.എം.ഒ.എ. വ്യക്തമാക്കി. രോഗികളുടെ തിരക്കും ജോലിഭാരവും കുറയ്ക്കാൻ ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കുന്നതിനു പകരം ജോലിസമയം നീട്ടുന്നതുപോലുള്ള നടപടികൾ സ്വീകരിക്കുന്നത് ശരിയായ പരിഹാരമല്ലെന്നും സംഘടന അഭിപ്രായപ്പെട്ടു.





