
ഗുജറാത്തിലെ സോമനാഥ ക്ഷേത്ര പുനർനിർമാണത്തിൻ്റെയും പ്രതിഷ്ഠയുടെയും 75ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി സോമനാഥ ക്ഷേത്രം ഇന്ത്യയുടെ വിശ്വാസത്തിൻ്റെയും സാംസ്കാരിക പൈതൃകത്തിൻ്റെയും നിത്യ പ്രതീകമാണെന്ന് പറഞ്ഞു. നൂറ്റാണ്ടുകളായി ആക്രമണങ്ങളെയും അധിനിവേശങ്ങളെയും അതിജീവിച്ചാണ് ക്ഷേത്രം ഇന്നും നിലകൊള്ളുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ഷേത്രത്തിൻ്റെ പുനർനിർമാണത്തിൽ നിർണായക പങ്കുവഹിച്ച സർദാർ വല്ലഭായ് പട്ടേലിനേയും പ്രധാനമന്ത്രി ചടങ്ങിൽ സ്മരിച്ചു. സ്വാതന്ത്ര ഇന്ത്യയുടെ ആത്മവിശ്വാസത്തിൻ്റെയും പൈതൃകബോധത്തിൻ്റേയും പ്രഖ്യാപനമായിരുന്നു 1951ലെ സോമനാഥ് പ്രതിഷ്ഠയെന്നും അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തിൻ്റെ വികസനത്തിനൊപ്പം പൈതൃക സംരക്ഷണവും മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേദാർനാഥ്, കാശി വിശ്വനാഥ് ധാം, മഹാകാൽ മഹാലോക് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളുടെ വികസനം രാജ്യത്തിൻ്റെ ആത്മീയ-സാമ്പത്തിക പുരോഗതിക്ക് സഹായകമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സോമനാഥിൽ നിന്ന് വഡോദരയിലേക്കുള്ള യാത്രയ്ക്കിടെ ക്ഷേത്രത്തിൻ്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച പ്രധാനമന്ത്രി, സോമനാഥ് ഓരോ ഇന്ത്യക്കാരനും ശക്തിയും പ്രത്യാശയും നൽകുന്ന സ്ഥലമാണെന്നും പറഞ്ഞു.




