ജമ്മു: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ആറുദിവസമായി നിർത്തിവെച്ചിരുന്ന വാർഷിക അമർനാഥ് തീർത്ഥാടനം ശനിയാഴ്ച പുനരാരംഭിച്ചു. ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്ന് 6,269 തീർത്ഥാടകർ കശ്മീർ താഴ്വരയിലെ ബൽതാൽ ബേസ് ക്യാമ്പിലേക്ക് യാത്ര തിരിച്ചതായി അധികൃതർ അറിയിച്ചു.
തുടർച്ചയായ മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് ജൂലൈ 19-നാണ് തീർത്ഥാടനം മുൻകരുതൽ നടപടിയുടെ ഭാഗമായി താൽക്കാലികമായി നിർത്തിവെച്ചത്. അനന്ത്നാഗ് ജില്ലയിലെ 48 കിലോമീറ്റർ ദൈർഘ്യമുള്ള പരമ്പരാഗത പഹൽഗാം പാതയിലും ഗന്ദർബാൽ ജില്ലയിലെ 14 കിലോമീറ്റർ ദൈർഘ്യമുള്ള ബൽതാൽ പാതയിലുമാണ് പ്രതികൂല സാഹചര്യങ്ങൾ നിലനിന്നിരുന്നത്. ഈ രണ്ട് പാതകളിലൂടെയാണ് സമുദ്രനിരപ്പിൽ നിന്ന് 3,880 മീറ്റർ ഉയരത്തിലുള്ള അമർനാഥ് ഗുഹാക്ഷേത്രത്തിലേക്ക് തീർത്ഥാടകർ എത്തുന്നത്.
18-ാമത് സംഘത്തിൽ 1,470 വനിതകളും 25 കുട്ടികളും 54 സന്യാസിമാരും ഉൾപ്പെടുന്ന 6,269 തീർത്ഥാടകരാണുണ്ടായിരുന്നത്. 223 വാഹനങ്ങളുടെ സുരക്ഷാ അകമ്പടിയോടെയാണ് പുലർച്ചെ 2.40ഓടെ തീർത്ഥാടകർ ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്ന് ബൽതാലിലേക്ക് പുറപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.





