ന്യൂഡൽഹി: അറിവ് പകർന്നുനൽകുന്നതിൽ മാത്രം ഒതുങ്ങുന്നവരല്ല അധ്യാപകരെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രഹ്ലാദ് ജോഷി. രാജ്യത്തിൻ്റെ ഭാവി തലമുറയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് അവരെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. അധ്യാപകരുടെ പ്രവർത്തനങ്ങളാണ് ‘വികസിത് ഭാരത്’ എന്ന ലക്ഷ്യത്തിൻ്റെ അടിത്തറ ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകർക്ക് ആശംസകൾ നേർന്നുകൊണ്ടാണ് ജോഷിയുടെ പ്രതികരണം. അടുത്ത തലമുറയെ ശാക്തീകരിക്കുന്നതിനും രാജ്യത്തിൻ്റെ വികസനത്തിന് സംഭാവന നൽകാൻ യുവാക്കളെ പ്രാപ്തരാക്കുന്നതിനും അധ്യാപകർ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
2026ലെ ദേശീയ അധ്യാപക പുരസ്കാരത്തിന് അർഹരായ 82 അധ്യാപകരെയും ജോഷി അഭിനന്ദിച്ചു. അവരുടെ സമർപ്പണവും നൂതന അധ്യാപനരീതികളും മികച്ച സംഭാവനകളും രാജ്യത്തെ നിരവധി വിദ്യാർത്ഥികൾക്ക് പ്രചോദനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘വികസിത് ഭാരത് 2047’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിദ്യാർത്ഥികളെ കഴിവും മൂല്യബോധവുമുള്ള സമഗ്ര വ്യക്തിത്വങ്ങളാക്കി വളർത്തേണ്ടത് അധ്യാപകരുടെ പ്രധാന ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ എല്ലാ വർഷവും സെപ്റ്റംബർ 5നാണ് അധ്യാപക ദിനം ആചരിക്കുന്നത്. മുൻ രാഷ്ട്രപതിയും പ്രമുഖ തത്ത്വചിന്തകനും അധ്യാപകനുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ദിനാചരണം.





