ചെന്നൈ: 79,219 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ടിവികെ സർക്കാരിൻ്റെ കന്നി ബജറ്റിലും തുടർന്ന് നിയമസഭയിൽ നടന്ന വകുപ്പുതല ധനാഭ്യർഥന ചർച്ചകളിലുമായി ആകെ 79,219.06 കോടി രൂപയുടെ പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് അവതരിപ്പിച്ചത്.
സർക്കാരിൻ്റെ ചെലവിടൽ പദ്ധതികൾ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിക്ക് വലിയ സമ്മർദമുണ്ടാക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നതിനിടെയാണ് പ്രഖ്യാപനങ്ങൾ. അതേസമയം, ധനകാര്യ അച്ചടക്കത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് സർക്കാർ ആവർത്തിച്ചു.
വർധിച്ചുവരുന്ന കടബാധ്യതയുടെ പശ്ചാത്തലത്തിൽ, നടപ്പ് സാമ്പത്തിക വർഷം അധികമായി 15,000 കോടി രൂപ സമാഹരിക്കുന്നതിനായി മുതിർന്ന സാമ്പത്തിക വിദഗ്ധൻ മോണ്ടെക് സിങ് അലുവാലിയയുടെ നേതൃത്വത്തിൽ സർക്കാർ സമിതി രൂപീകരിച്ചു.
സെപ്റ്റംബർ എട്ടിന് സമാപിച്ച 28 ദിവസത്തെ ബജറ്റ് സമ്മേളനത്തിൽ നിയമസഭാ ചട്ടം 110 പ്രകാരം വിവിധ വകുപ്പുകളിലായി 17 പ്രധാന പ്രഖ്യാപനങ്ങളാണ് നടത്തിയത്. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവത്കരിക്കുക, ഊർജസ്വാതന്ത്ര്യം ഉറപ്പാക്കുക, കാർഷിക മേഖലയ്ക്ക് സമഗ്രമായ ആശ്വാസം നൽകുക എന്നിവയാണ് പ്രഖ്യാപനങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ.





