കൊല്ലം: ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കോട്ടയം പൊൻകുന്നം പൊലീസിന് കീഴിലുള്ള എസ്.ഐ.ടിക്ക് കേസ് കൈമാറിയിട്ടുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് കൊരട്ടി സ്വദേശിയായ സജീവിനെതിരായ പരാതി നൽകിയിരിക്കുന്നത്. 2014-ൽ പൊൻകുന്നത്ത് ചിത്രീകരണം നടന്ന സിനിമയ്ക്കിടയിലെ ഒരു സംഭവത്തിൽ അപമര്യാദയാണ് ആരോപണം. രണ്ടാമത്തെ കേസ് കൊല്ലം പൂയപ്പള്ളി പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. ഒരു മേക്കപ്പ് ആർട്ടിസ്റ്റ്, മറ്റൊരു മേക്കപ്പ് ആർട്ടിസ്റ്റായ രതീഷ് അമ്പാടിക്കെതിരെ വാട്‌സ്ആപ്പിലൂടെ അശ്ലീല പരാമർശം നടത്തിയെന്നും അസഭ്യം പറഞ്ഞെന്നുമായി പരാതി നൽകിയിരുന്നു. ഈ കേസിലും പ്രതിക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
രണ്ട് കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മറ്റ് ആരോപണങ്ങളും ഗൗരവമായി പരിഗണിച്ച് അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.





