കൊച്ചി: നടനും നിർമാതാവുമായ സൗബിന് ഷാഹിറിന്റെ പറവ ഫിലിംസ് കമ്പനിയിൽ നടത്തിയ ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ 40 കോടിയിലേറെ രൂപയുടെ വരുമാനം മറച്ചുവെച്ചതായി കണ്ടെത്തല്‍. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വരുമാനത്തിൽ നികുതി വെട്ടിപ്പുണ്ടായെന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ പറയുന്നു.
സിനിമയുടെ പ്രതീക്ഷിക്കപ്പെട്ട വരുമാനത്തിന്റെയും ചെലവിന്റെ അനുപാതത്തിൽ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായും ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. 140 കോടിയിലേറെ രൂപ ലഭിച്ചെങ്കിലും 40 കോടി രൂപ മറച്ചുവെച്ചതായി പറയപ്പെടുന്നു. 32 കോടിയുടെ ചെലവ് കണക്കാക്കി കള്ളക്കണക്കുകൾ അവതരിപ്പിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തി.
പറവ ഫിലിംസ് കമ്പനിയുടെ ഓഫീസിൽ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. ഡ്രീം ബിഗ് ഫിലിംസ് എന്ന മറ്റൊരു സിനിമാ നിർമാണ കമ്പനിയിലും പരിശോധന നടത്തി. രണ്ട് കമ്പനികളുടെയും സാമ്പത്തിക ഇടപാടുകൾ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലൂടെ നടത്തിയതെന്നും, ഇതിൽ അനധികൃത ഇടപാടുകൾ ഉണ്ടായിരിക്കാമെന്ന് സംശയിക്കുന്നതായി ആദായ നികുതി വകുപ്പ് അറിയിച്ചു. ആദായ നികുതി വകുപ്പ് ഇപ്പോഴും അന്വേഷണം തുടരുകയാണ്.





