തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഹന നികുതി കുടിശികയുള്ളവർക്കുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2025 മാര്‍ച്ച് 31ന് അവസാനിക്കും. മോട്ടോര്‍ വാഹന നികുതി കുടിശികയുള്ള വാഹനങ്ങള്‍ക്കും പൊളിച്ചു പോയ വാഹനങ്ങള്‍ക്കുമുള്ള ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.
2020 മാര്‍ച്ച് 31ന് ശേഷം നികുതി അടച്ചിട്ടില്ലാത്തതും, 2024 മാര്‍ച്ച് 31ന് നാലുവര്‍ഷത്തിലധികം നികുതി കുടിശികയുള്ളതുമായ വാഹന ഉടമകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് നാലുവര്‍ഷത്തേക്ക് അടയ്‌ക്കേണ്ട നികുതിയുടെ 30%യും, സ്വകാര്യ വാഹനങ്ങള്‍ക്ക് 40%യും അടച്ചാല്‍ നികുതി ബാധ്യതയില്‍ നിന്ന് ഒഴിവാകാം. ഈ അവസരം ഉപയോഗപ്പെടുത്തി കുടിശിക തീര്‍ക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ അറിയിച്ചു.





