തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന ആരംഭിക്കുന്ന സഹകരണ വിഷു-ഈസ്റ്റർ സബ്‌സിഡി ചന്ത ഏപ്രിൽ 12 മുതൽ 21 വരെ തുടർച്ചയായി 10 ദിവസം നടത്താനാണ് തീരുമാനം.
വിഷു-ഈസ്റ്റർ ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 11-ാം തീയതി രാവിലെ 9 മണിക്ക് മന്ത്രി വി. എൻ. വാസവൻ തിരുവനന്തപുരത്ത് നിർവഹിക്കും. കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, 14 ജില്ലാ കേന്ദ്രങ്ങളിലെ വിൽപ്പനശാലകൾ എന്നിവ ഉൾപ്പെടുത്തി 170 വിപണന കേന്ദ്രങ്ങൾ സജ്ജമാണ്.
പൊതു മാർക്കറ്റിനേക്കാൾ 40% വരെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകും. കൂടാതെ, ആന്ധ്രാ ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്നു, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ സർക്കാർ സബ്‌സിഡിയോടെ നൽകും.
ഓരോ ചന്താ കേന്ദ്രത്തിലും പ്രതിദിനം 75 ഉപഭോക്താക്കൾക്ക് സബ്‌സിഡി വിലയിൽ സാധനങ്ങൾ ലഭിക്കും. ഇതിനു പുറമെ, നോൺ-സബ്‌സിഡി വിഭാഗത്തിൽ അവശ്യ നിത്യോപയോഗ സാധനങ്ങൾ, സ്കൂൾ സ്റ്റേഷനറികൾ, നോട്ട് ബുക്കുകൾ എന്നിവ 10% മുതൽ 35% വരെ വിലക്കുറവിൽ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.