കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ നിര്‍ണായക ഉത്തരവിറക്കി ഹൈക്കോടതി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി.
1950ലെ ആധാരപ്രകാരം മുനമ്പത്തെ ഭൂമി വഖഫിന് വിട്ടുനൽകിയിട്ടുള്ളതല്ല. അത് ഫറൂഖ് കോളജിനുള്ള ഇഷ്ടദാനമാണെന്നും അതുകൊണ്ടു തന്നെ മുനമ്പത്തെ ഭൂമി വഖഫിന്റെ പരിധിയിൽ വരില്ലെന്നും ജസ്റ്റിസുമാരായ എസ്.എ.ധർമാധികാരി, വി.എസ്.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
1950ലെ അധികാരപ്രകാരം ഫറൂഖ് മാനേജ്മെന്റിന് ഭൂമിയുടെ പൂർണമായ ഉടമസ്ഥാവകാശവും കൈമാറ്റം ചെയ്യാനും വിൽക്കാനും അവകാശം നൽകുകയും ചെയ്തതിനാൽ വഖഫ് ദാനം എന്നു പേരിട്ടതു കൊണ്ടു മാത്രം അത് വഖഫ് ഭൂമിയാകുന്നില്ല എന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് സി എഎന്‍ രാമചന്ദ്രന്‍ നായരെ സര്‍ക്കാര്‍ മുനമ്പത്തെ ഭൂമിയുടെ പരിശോധനയ്ക്ക് നിയോഗിച്ചിരുന്നു. ഇത് ഹൈക്കോടി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. കമ്മീഷനെ വയ്ക്കാനും ഭൂമി പരിശോധിക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഭൂമി വഖഫ് വകയാണെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തില്‍ വിഷയം പരിഗണിക്കാന്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്തമാക്കിയായിരുന്നു കമ്മീഷന്‍ നിയമനം റദ്ദാക്കിയത്. തുടര്‍ന്നാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.





