സാംസ്കാരിക നഗരിയായ തൃശ്ശൂരിന്റെ മണ്ണിൽ ഈ നിശബ്ദതയിലെ ശബ്ദങ്ങൾ എന്ന പ്രമേയത്തെ ആസ്പദമാക്കി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പതിനാറാമത് അന്തരാഷ്ട്ര നാടകോൽസവത്തിന് തിരശ്ശീല വീണു. ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ എട്ടു ദിവസം നീണ്ടു നിന്ന നാടകോത്സവത്തിൽ 8 വിദേശ നാടകങ്ങളും 14 ദേശീയ നാടകങ്ങളുമടക്കം 22 നാടകങ്ങളുടെ 47 അവതരണങ്ങളാണ് നടന്നത്.
ഞായാറാഴ്ച വൈകിട്ട് അക്കാദമി അങ്കണത്തിൽ നടന്ന സമാപന സമ്മേളനം ഫെസ്റ്റിവൽ ക്യൂറേറ്റർ അനാമിക ഹക്സർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു. ത്യശ്ശൂർ കോർപ്പറേഷൻ മേയർ ഡോ നിജി ജസ്റ്റിൻ മുഖ്യാതിഥിയായി. അക്കാദമി വൈസ് ചെയർപേഴ്‌സൺ പുഷ്പവതി പി ആർ ച ടങ്ങിൽ സംസാരിച്ചു.അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്വാഗതവും ഫെസ്റ്റിവൽ ഡയറക്ടർ ജലീൽ ടി കുന്നത്ത് നന്ദിയും പറഞ്ഞു. അടുത്ത വർഷത്തെ നാടകോത്സവത്തിന്റെ തിയ്യതിയും ചടങ്ങിൽ സെക്രട്ടറി പ്രഖ്യാപിച്ചു. സമാപന ദിവസത്തെ അവസാന നാടകമായി ബ്രസീലിൽ നിന്നുള്ള എ സ്ക്രീം ഇൻ ദി ഡാർക്ക് അക്കാദമി യുടെ ആക്ടർ മുരളി തീയറ്ററിൽ അരങ്ങേറി.





