ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായി ഉയർന്നുവരുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് ചെക്ക് വെക്കാൻ വാട്‌സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ സിം കാർഡ് നിർബന്ധമാക്കാൻ നിർദേശം നൽകിയതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെക്കുറിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. സിം കാർഡുകൾ നൽകുമ്പോൾ ബയോമെട്രിക് വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള കർശന പരിശോധനാ മാനദണ്ഡങ്ങൾ നടപ്പാക്കുമെന്നും ടെലികോം വകുപ്പ് വ്യക്തമാക്കി.
2021 ഏപ്രിൽ മുതൽ 2025 നവംബർ വരെ രാജ്യത്ത് 52,000 കോടിയിലധികം രൂപയുടെ ഡിജിറ്റൽ തട്ടിപ്പ് നടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. റിസർവ് ബാങ്ക്, ടെലികോം വകുപ്പ് എന്നിവരുമായി ചേർന്ന് തട്ടിപ്പുകൾ തടയാനുള്ള സമഗ്ര മാർഗരേഖ തയ്യാറാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. അസാധാരണമായ വൻതുക പിന്‍വലിക്കൽ നടക്കുമ്പോൾ അക്കൗണ്ട് ഉടമയെ ഉടൻ അറിയിക്കുന്ന സംവിധാനം ബാങ്കുകൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചു. സുപ്രീംകോടതിയുടെ നിർദേശപ്രകാരം വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം ഉന്നതാധികാര സമിതി രൂപീകരിച്ചിട്ടുമുണ്ട്.





