ഗാസയിൽ യുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും തുടരുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 25ന് ഇസ്രയേലിലേക്ക് യാത്രതിരിക്കാനിരിക്കുകയാണ്. ഉഭയകക്ഷി ചര്‍ച്ചകൾക്ക് ശേഷം 26ന് ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇസ്രയേലിൽ ദേശീയ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ സന്ദർശനം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അന്താരാഷ്ട്ര നേതൃപ്രതിച്ഛായ ശക്തിപ്പെടുത്താനുള്ള നീക്കമാണെന്ന വിലയിരുത്തലുകളും ഉയരുന്നു. ഗാസ യുദ്ധത്തിന് പിന്നാലെ ഇസ്രയേലിന് ആഗോളതലത്തിൽ നേരിടേണ്ടി വന്ന നയതന്ത്ര വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് സന്ദർശനം ശ്രദ്ധേയമാകുന്നത്.
അതേസമയം, സംഘർഷഭരിതമായ സാഹചര്യത്തിൽ മോദിയുടെ സന്ദർശനത്തിനെതിരെ ഇന്ത്യൻ പാർലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതി ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ പ്രതിപക്ഷവും ഈ സന്ദർശനത്തെ രാഷ്ട്രീയ വേദിയാക്കരുതെന്ന് ആവശ്യപ്പെട്ട് ബഹിഷ്കരണ ആഹ്വാനം ഉയർത്തിയിട്ടുണ്ട്. മോദി–നെതന്യാഹു കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് സഹായകരമാകുമെന്ന വിമർശനവും ശക്തമാകുന്നു. സന്ദർശനം നയതന്ത്രപരമായും രാഷ്ട്രീയപരമായും വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നതായാണ് വിലയിരുത്തൽ.





