ഗുരുവായൂർ ഉത്സവവിശേഷമായ കഞ്ഞിയും മുതിരയും അടങ്ങുന്ന പ്രസാദ ഊട്ട് പന്തി ഉണർന്നു. ആയിരക്കണക്കിന് ഭക്തർ ഭഗവാൻ്റെ പ്രസാദ ഊട്ടിൽ പങ്കെടുത്ത് ധന്യതയിലായി. ഇന്നു ‘രാവിലെ ഒൻപത് മണിയോടെയായിരുന്നു ഉദ്ഘാടനം .തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ സജ്ജീകരിച്ച വേദിയിലെ ശ്രീഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിലെ നിലവിളക്കിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപം പകർന്നു. ശ്രീ ഗുരുവായൂരപ്പനായി വാഴയില ചീന്തിൽ തേങ്ങാപ്പൂളും ശർക്കര പൊടിയും പപ്പടവും ഉപ്പും നിരന്നു. പാളപ്പാത്രത്തിൽ കഞ്ഞിയും മുതിരപ്പുഴുക്കും ദേവസ്വം ചെയർമാൻ ഡോ.വി.കെ. ചെയർമാൻ വിളമ്പി. തുടർന്ന് ഭക്തജനങ്ങളെ പന്തലിലേക്ക് ക്ഷണിച്ചു. കഞ്ഞിയും പുഴുക്കും അവർക്കായി വിളമ്പി നൽകി.പ്രസാദ ഊട്ട് ഉദ്ഘാടന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സർവ്വശ്രീ സി.മനോജ്, കെ.പി.വിശ്വനാഥ്,മനോജ് ബി നായർ, കെ.എസ്.ബാലഗോപാൽ ,അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവർ സന്നിഹിതരായി.





